കണ്ണൂർ : 20 വർഷങ്ങൾക്കു മുൻപ് കണ്ണൂർ കൂത്തുപറമ്പിൽ ലോറി ഇടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒടുവിൽ പ്രതി പിടിയിൽ. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ആളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. 20 വർഷങ്ങൾക്ക് ശേഷമാണ് പോലീസ് പ്രതിയെ പിടികൂടുന്നത്.
പോണ്ടിച്ചേരി കടലൂർ സ്വദേശി ഗണേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2002ൽ കൂത്തുപറമ്പ് നിർമലഗിരിയിൽ വെച്ച് ഇയാൾ ഓടിച്ചിരുന്ന ലോറി അപകടമുണ്ടാക്കിയിരുന്നു. ഈ അപകടത്തിൽ മൂന്ന് പേരായിരുന്നു മരണപ്പെട്ടിരുന്നത്. അപകടത്തിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങുകയായിരുന്നു.
കണ്ണവം പോലീസ് ആയിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. 20 വർഷത്തോളം ഇയാൾ പോണ്ടിച്ചേരിയിലെയും തമിഴ്നാട്ടിലെയും വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നിരവധിതവണ അറിയിപ്പ് കൊടുത്തിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് 2009ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കണ്ണവം പോലീസിന്റെ ദീർഘനാളത്തെ പരിശ്രമത്തിനൊടുവിൽ ഇയാളുടെ ഒളി സങ്കേതത്തെക്കുറിച്ച് വിവരം ലഭിക്കുകയും പോണ്ടിച്ചേരിയിൽ നിന്നും പിടികൂടുകയുമായിരുന്നു.








