ഭോപ്പാൽ : മധ്യപ്രദേശിലെ ജബൽപൂരിൽ സൈനിക ക്യാമ്പിന് സമീപത്തുനിന്ന് വ്യാജ സൈനിക യൂണിഫോം ധരിച്ച നിലയിൽ യുവാവിനെ പിടികൂടി. മിലിട്ടറി ഇന്റലിജൻസ് ആണ് സൈനിക യൂണിഫോമിൽ കറങ്ങി നടന്നിരുന്ന ഇയാളെ പിടികൂടിയത്. വിവിധ സൈനിക ക്യാമ്പുകളും വെടിമരുന്ന് ഫാക്ടറിയും സ്ഥിതി ചെയ്യുന്ന പ്രദേശത്തു നിന്നുമാണ് ഈ യുവാവിനെ മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തിയത്.
ഇയാളുടെ യൂണിഫോമിൽ ഒ സി സാഹിബ് എന്നാണ് പേര് എഴുതിയിരിക്കുന്നത്. ബീഹാർ സ്വദേശിയാണ് ഇയാളെന്ന് കരുതുന്നതായും ചോദ്യം ചെയ്യലിനോട് ഇയാൾ യാതൊരു തരത്തിലും പ്രതികരിക്കുന്നില്ല എന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇയാളുടെ പക്കൽ നിന്നും നിരവധി വ്യാജ ആധാർ കാർഡുകളും ഐഡി കാർഡുകളും ഉറുദുവിൽ എഴുതിയ ചില കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
നിരവധി സൈനിക സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് ജബൽപൂരിലെ ഈ പ്രദേശം. മിലിറ്ററി ഇന്റലിജൻസും ലോക്കൽ പോലീസും സെൻട്രൽ കമാന്റിന്റെ ഓഫീസും ഈ പ്രദേശത്ത് പ്രത്യേക നിരീക്ഷണം നടത്താറുണ്ട്. സംശയാസ്പദമായ നിലയിൽ കണ്ടെത്തിയതിനാലാണ് ഈ യുവാവിനെ പിടികൂടി ചോദ്യം ചെയ്തത്. ഇതോടെയാണ് ഇയാളിൽ നിന്നും നിരവധി വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയത്. നിലവിൽ കെന്റ് പോലീസിന്റെ കസ്റ്റഡിയിലാണ് ഈ യുവാവുള്ളത്.
Discussion about this post