ഒട്ടാവ; കനേഡിയൻ പൗരൻമാർക്ക് ഇന്ത്യയിലേക്കുളള വീസ അനുവദിക്കുന്ന നടപടികൾ ഭാഗീകമായി പുനരാരംഭിച്ച് ഇന്ത്യ. എട്ട് വീസ കാറ്റഗറികളിൽ നാല് വിഭാഗങ്ങളിൽ വീസ അനുവദിക്കുന്ന നടപടികൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കാനാണ് തീരുമാനം. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്.
ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് ആവശ്യങ്ങൾക്ക് വരുന്നവരുടെ വീസ നടപടികളാണ് പുനരാരംഭിക്കുന്നത്. ഇതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ വേണ്ടവർക്ക് വീസ അനുവദിക്കുന്നതിനുളള നടപടികളും നടക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. എന്നാൽ സിനിമ ചിത്രീകരണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ജോലി തുടങ്ങിയ കാര്യങ്ങൾക്കായി എത്തുന്നവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
വീസ നടപടികൾ പൂർണതോതിൽ പുനസ്ഥാപിക്കുന്നത് വൈകുമെന്നാണ് ലഭിക്കുന്ന സൂചന. സാധാരണ നിലയിലുളള നയതന്ത്ര ഇടപാടുകളോ കോൺസുലർ പ്രവർത്തനങ്ങളോ നടത്താൻ കഴിയുന്ന സ്ഥിതിയായിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ പറഞ്ഞു. സുരക്ഷാ സാഹചര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തി മാത്രമേ കോൺസുലർ ഓഫീസിന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിക്കാൻ കഴിയൂവെന്നും സഞ്ജയ് കുമാർ വർമ കൂട്ടിച്ചേർത്തു.
ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. ഇതിന് പിന്നാലെ ഹിന്ദുക്കളായ ഇന്ത്യക്കാർ കാനഡ വിട്ടുപോകണമെന്ന് ഖലിസ്ഥാൻ അനുകൂലികൾ ഭീഷണി മുഴക്കുകയും ചെയ്തു.
ആരോപണം നിഷേധിച്ച ഇന്ത്യ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ചെങ്കിലും കാനഡ ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികൾക്കുളള പരിരക്ഷ പിൻവലിക്കുകയും ചെയ്തു. സെപ്തംബർ 21 നാണ് വീസ നടപടികൾ നിർത്തിവെച്ചത്. കഴിഞ്ഞ ആഴ്ച 41 കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്കുളള പരിരക്ഷയും ഇന്ത്യ പിൻവലിച്ചിരുന്നു.
നേരത്തെ മുതൽ ഖലിസ്ഥാൻ അനുകൂലികൾക്ക് താവളമൊരുക്കി ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നുവെന്ന പരാതി പല തവണ ഇന്ത്യ കാനഡയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
Discussion about this post