ന്യൂഡല്‍ഹി: ചോദ്യങ്ങള്‍ക്ക് കോഴ വിവാദം നേരിടുന്ന തൃണമൂല്‍ എംപി മഹുവ മോയ്ത്ര പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ ഒക്ടോബര്‍ 31 ന് ഹാജരാകാന്‍ നിര്‍ദ്ദേശം. വിഷയത്തില്‍ മഹുവ മോയ്ത്ര നേരിടുന്നത് ഗുരുതര ആരോപണങ്ങളാണെന്നും എത്തിക്‌സ കമ്മിറ്റി വ്യക്തമാക്കി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മഹുവ പണം വാങ്ങിയതായും, തന്റെ പാര്‍ലമെന്റ് വെബ്‌സൈറ്റ് ക്രെഡന്‍ഷ്യല്‍സ് വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിക്ക് കൊടുത്തതടക്കം നിരവധി ആരോപണങ്ങളാണ് നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ അനന്ത് ദേഹാദ്രിയുടെ മൊഴി എത്തിക്‌സ് കമ്മിറ്റി ഇന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഹുവ മൊയ്ത്രിക്ക് ഹജരാകാനുള്ള നിര്‍ദ്ദേശം നല്‍കിയത്.
ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവ മോയ്ത്രയ്ക്കതിരെ ആരോപണവുമായി രംഗത്തെത്തിയത്. സുപ്രീം കോടതി അഭിഭാഷകനായ അനന്ത് ദേഹാദ്രി തനിക്ക് അയച്ച കത്തില്‍ മഹുവ മോയ്ത്ര നടത്തിയ അനധികൃത ഇടപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കാണിച്ചാണ് നിഷികാന്ത് ദുബെ വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യവസായി ഗൗതം അദാനിയെയും ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്ന് കൈക്കൂലിയും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നായിരുന്നു ആരോപണം.
കൂടാതെ ചോദ്യങ്ങള്‍ നല്‍കുന്നതിനായി മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ വിവരങ്ങള്‍ വ്യവസ്യായിക്ക് കൈമാറിയതായും ആരോപിച്ചിരുന്നു. എംപി ഇന്ത്യയില്‍ ആയിരുന്ന സമയത്ത് ദുബൈയില്‍ നിന്ന് ഈ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തതിന്റെ തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ കൈയ്യിലുണ്ടെന്നും നിഷികാന്ത് ദുബെ പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ബിജെപി എം പി രേഖാ മൂലം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റ് എത്തികസ് കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടത്.
Discussion about this post