ലക്‌നൗ: ചായ നൽകാത്തതിനെ തുടർന്ന് അറുപത്തിയഞ്ചുകാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. അവദ് കിഷോർ എന്നയാളാണ് പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ചായ നൽകാൻ വൈകിയതിനെ തുടർന്ന് മകളോടും മരുമകളോടും വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.
ഗുരുതരമായി പൊള്ളലേറ്റ അവദ് കിഷോറിനെ ബന്ധുക്കളും സമീപവാസികളും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് അവദ് കുറച്ചുകാലമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. വിവാഹം ചെയ്തയച്ച മകൾക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. അവദിന്റെ ഭാര്യ സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസം. ഭാര്യ ഉൾപ്പെടെയുള്ളവരിൽ നിന്ന് മൊഴി ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. മറ്റ് എന്തെങ്കിലും കാരണത്താലാണോ അവദ് ജീവനൊടുക്കിയതെന്നാണ് പ്രധാനമായും അന്വേഷിക്കുക.
Discussion about this post