അമരാവതി : തിരുപ്പതിയിൽ വീണ്ടും പുള്ളിപ്പുലിയെ കണ്ടതിനാൽ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ അതീവ ജാഗ്രത പുലർത്തണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ക്യാമറകളിൽ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണിത്. കാൽനടയായി ക്ഷേത്ര ദർശനത്തിനെത്തുന്നവർ ജാഗ്രത പാലിക്കണമെന്നും തിരുപ്പതി ദേവസ്ഥാനം അധികൃതർ അറിയിച്ചിട്ടുണ്ട്.
ഭക്തരുടെ സുരക്ഷയ്ക്കായി തിരുപ്പതി ദേവസ്ഥാനം അധികൃതരും വനംവകുപ്പും ജാഗ്രതയോടെ പ്രവർത്തിക്കുകയാണെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാൻ ഭൂമന കരുണാകര റെഡ്ഡി പറഞ്ഞു.തിരുമല നടപ്പാത തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് ടിടിഡി ചെയർമാൻ അറിയിച്ചു. ക്ഷേത്രങ്ങളിലേക്കുള്ള നടപ്പാതയിൽ നിരവധി പുലികളെ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ വനം വകുപ്പ് അധികൃതർ പലയിടങ്ങളിലായി 300 ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ തിരുപ്പതിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കെണിവെച്ച് അഞ്ച് പുലികളെയാണ് പിടികൂടിയത്.
രണ്ട് മാസം മുൻപ് തിരുപ്പതിയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതിനെ തുടർന്ന് അലിപ്പിരി-തിരുമല നടപ്പാതയിലൂടെ ദർശനത്തിനെത്തുന്ന ഭക്തർ അതീവ ജാഗ്രത പാലിക്കണമെന്നും ക്ഷേത്രം അധികൃതർ അറിയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ട അതേ സ്ഥലത്താണ് പുലിയെ പിടികൂടിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post