ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലും ലജ്ജയുമുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രക്കെതിരേ വിമർശനവുമായി ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്‌വി.
”ലജ്ജയും ഞെട്ടലും” ഉള്ളവർ ഒരു കാര്യം മനസിലാക്കണം, ഇന്ത്യ ഒരിക്കലും തീവ്രവാദത്തിന്റെ പക്ഷത്തായിരിക്കില്ല. ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള വിശദീകരണം ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഞങ്ങളുടെ നിലപാട് ഉറച്ചതാണ്”- ഇന്ത്യ യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ടെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
”ഭീകരതയുടെ പക്ഷം ചേരാൻ തീരുമാനിക്കുന്നവർ അത് അവരുടെ നാശത്തിനാണെന്ന് ഒർക്കണം. പ്രിയങ്ക ജി, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് എന്താണ് പുറത്തേക്ക് വരുന്നത് എന്ന് നിങ്ങൾക്ക് സ്വയം ഒരു ചിന്തയുണ്ടാകണം. കോൺഗ്രസിന്റെ മുൻകാല നിലപാടുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകളാണ് നിങ്ങളെ ഉപദേശിക്കുന്നത്. നിങ്ങളെ രാഹുലിനേക്കാൾ നല്ലതാക്കാനുള്ള ശ്രമത്തിൽ അവർ നിങ്ങളെ വിഡ്ഢിയാക്കുന്നു എന്നതാണ് ഏറ്റവും കഷ്ടം”-അദ്ദേഹം പറഞ്ഞു.
ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലും ലജ്ജയുമുണ്ടെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര പ്രതികരിച്ചത്.
വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ട എല്ലാത്തിനും എതിരാണെന്ന് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പ്രിയങ്ക വാദ്ര പറഞ്ഞു. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം എന്നിവയും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.
Discussion about this post