കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെ ഉണ്ടായ ഉഗ്ര സ്ഫോടനത്തിന്റെ സാഹചര്യത്തിൽ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോർജ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഒരുക്കണമെന്നും മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള ആരോഗ്യപ്രവർത്തകരും തിരിച്ചെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കും.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് കളമശേരി മെഡിക്കല്‍ കോളേജില്‍ എത്താൻ വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും മന്ത്രി ആവശ്യപ്പെട്ടു.
ഞായറാഴ്ചത്തെ 9.40ന് പ്രാര്‍ഥന കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ഒന്നിനുപിന്നാലെ വീണ്ടും പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ പരിഭ്രാന്തരായി നിലവിളിച്ച് പുറത്തേക്ക് ഓടി. പൊള്ളലേറ്റ സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്‌ഫോടനമുണ്ടായ കണ്‍വെന്‍ഷന്‍ സെന്റര്‍ നിലവില്‍ പോലീസ് സീല്‍ചെയ്തുപൂട്ടി. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്‍ഐഎ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചു.
Discussion about this post