ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ പൗരൻമാരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ‘അതീവ പ്രാധാന്യത്തോടെയാണ് കേസ് മുന്നോട്ട് പോകുന്നതെന്നും തടവിലാക്കപ്പട്ടവരുടെ മോചനത്തിനായി സർക്കാർ എല്ലാ തരത്തിലും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഇന്ന് രാവിലെ എട്ടു പേരുടെയും കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. അതിയായ പ്രാധാന്യത്തോടെയാണ് സർക്കാർ കേസിനെ കാണുന്നത്. കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേർന്നു. അവരുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് തരുന്നു. കുടുംബങ്ങളുമായി ഏകോപിച്ച് ഇതിനുള്ള നടപടികൾ കൈക്കൊള്ളും’- അദ്ദേഹം കുറിച്ചു.
അതേസമയം, മുൻ സൈനികരുടെ ശിക്ഷ ഒഴിവാക്കി രാജ്യത്ത് തിരികെയെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എക്സ് സർവീസ്മെൻ മൂവ്മെൻറ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരുന്നു. 2022 ഓഗസ്റ്റ് 30ന് രാത്രിയിൽ ഒരു കുറ്റവും ചുമത്താതെയാണ് മുൻ നാവികരെ പിടികൂടി ഖത്തർ തടവിൽ പാർപ്പിച്ചത്. ഖത്തർ നടപടി ഞെട്ടിപ്പിക്കുന്നതും ദൗർഭാഗ്യകരവുമാണെന്നാണ് കത്തിൽ പറയുന്നത്. നാവികരെ പരമാവധി നേരത്തെ മോചിപ്പിക്കുന്നതിനും ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിനും വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരവെയാണ് എട്ട് ഇന്ത്യക്കാരും അറസ്റ്റിലായത്. ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post