തിരുവനന്തപുരം: വിദ്വേഷ പ്രചാരണം നടത്തുന്നത് കേന്ദ്രമന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ കെപിസിസി പരാതിനൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ഗോവിന്ദൻ ഒരുതരത്തിലുള്ള വിദ്വേഷ പ്രചാരണവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റവരെ സഹായിക്കണം എന്ന മനസ്സിന്റെ ഭാഗമായാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതി നൽകിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളജനത ഒന്നടങ്കം പലസ്തീൻ ജനങ്ങളോട് ഒപ്പംനിന്ന് പൊരുതുമ്പോൾ അതിൽനിന്ന് ജനശ്രദ്ധ മാറ്റാൻ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കർശനനിലപാട് സ്വീകരിക്കണമെന്നായിരുന്നു കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ എം.വി. ഗോവിന്ദന്റെ പ്രസ്താവന.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ബി.ജെ.പി. നേതാവ് സന്ദീപ് ജി. വാര്യർ, സി.പി.എം. സഹയാത്രികനും മുൻ എം.പിയുമായ സെബാസ്റ്റ്യൻ പോൾ, തൃണമൂൽ കോൺഗ്രസ് ദക്ഷിണേന്ത്യൻ ചാപ്റ്റർ കൺവീനർ റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയായിരുന്നു കെ.പി.സി.സിയുടെ പരാതി. ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. സരിൻ പി. നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 153 എ വകുപ്പുകൾ അടക്കം ചേർത്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
Discussion about this post