പാർട്ടി അണികളെയും പോഷക സംഘടനകളെയും പൂർണ്ണമായി അവഗണിക്കുന്നുവെന്ന ആക്ഷേപത്തിൽ മുസ്ലിം ലീഗ് മന്ത്രിമാർക്കെതിരെ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തി. മന്ത്രിമാർ പാർട്ടിയെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനകളെയോ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരാതി താഴെത്തട്ടിൽ ശക്തമായതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്. നാളെ രാവിലെ ഒൻപത് മണിക്ക് പാണക്കാട് വെച്ചാണ് നിർണ്ണായകമായ ഈ യോഗം നടക്കുക. തങ്ങളുടെ ആവശ്യങ്ങൾക്കും ജനകീയ പരാതികൾക്കും മന്ത്രിമാർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും, ജില്ലാ തലങ്ങളിലെ കോൺഗ്രസ് എംഎൽഎമാർ കാണിക്കുന്ന പരിഗണനയും സൌമനസ്യവും പോലും സ്വന്തം പാർട്ടിയുടെ മന്ത്രിമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നുമുള്ള വികാരം പ്രവർത്തകർക്കിടയിൽ വ്യാപകമായിരുന്നു.
സ്റ്റാഫ് നിയമനങ്ങൾ, പി.എം. ശ്രീ പദ്ധതി, മദ്യനയത്തിലെ നികുതിയിളവ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ലീഗ് മന്ത്രിമാർ സ്വീകരിച്ച നിലപാടുകളും പ്രവർത്തനങ്ങളും നാളത്തെ യോഗത്തിൽ പ്രധാന ചർച്ചയാകും. പാർട്ടി നയങ്ങൾക്ക് അതീതമായി മന്ത്രിമാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന കടുത്ത വിമർശനവും ഒരുവിഭാഗം നേതാക്കൾക്കിടയിൽ ഉയർന്നിട്ടുണ്ട്. വിവാദ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്താനും, വരുംനാളുകളിൽ ജനപ്രതിനിധികളുടെ പ്രകടനം കൃത്യമായി വിലയിരുത്താനുമാണ് പാർട്ടി ഉയർന്ന നേതൃത്വത്തിന്റെ തീരുമാനം.
‘ചായസൽക്കാരം’ എന്ന പേരിൽ വിളിച്ചുചേർത്തിരിക്കുന്ന ഈ അടിയന്തര യോഗം യഥാർത്ഥത്തിൽ മന്ത്രിമാർക്കുള്ള ശക്തമായ ഒരു താക്കീത് കൂടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടി അണികളുടെ വികാരവും താല്പര്യവും ഉൾക്കൊണ്ട് മാത്രമേ മുന്നോട്ട് പോകാവൂ എന്നും, ഒരു കാരണവശാലും സംഘടനാ സംവിധാനത്തെ അവഗണിക്കാൻ പാടില്ലെന്നും നേതൃത്വം മന്ത്രിമാരോട് കർഷനമായി ആവശ്യപ്പെട്ടേക്കും. വരും ദിവസങ്ങളിൽ ലീഗിനുള്ളിലെ ആഭ്യന്തര സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഈ യോഗം വഴിതെളിച്ചേക്കാം.









