എറണാകുളം: 5ജി ഉപഭോക്തൃ താരിഫുകൾ ഉയർത്തില്ലന്നും നിലവിലുള്ള താരിഫുകൾ തന്നെ തുടർന്നും നിലനിർത്തുമെന്നും റിലയൻസ് ജിയോ. 2ജി നെറ്റ് വർക്കുകൾ ഉപയോഗിക്കുന്ന 240 ദശലക്ഷത്തിലധികം ടെലികോം വരിക്കാരുണ്ടെന്നും അവർക്ക് താങ്ങാവുന്ന നിരക്കിൽ 5ജി സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ജിയോയുടെ പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു
2ജി മുക്ത് ഭാരത് ആണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിനായി സബ്സിഡി നൽകാൻ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ (യുഎസ്ഒഎഫ്) നിന്നുള്ള 75,000 കോടി രൂപ സർക്കാർ ഉപയോഗിക്കണമെന്നും ജിയോ ആശ്യപ്പെടുന്നു. പകരം, യുഎസ്ഒഎഫിലേക്കുള്ള ഓപ്പറേറ്റർമാരിൽ നിന്നുള്ള 5% ലെവി സർക്കാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുവഴി വരുമാനം കൂടുതൽ നിക്ഷേപങ്ങൾക്ക് ഉപയോഗിക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സാധിക്കുമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു വ്യവസായമെന്ന നിലയിൽ, എല്ലാവരേയും പരിഗണിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. 200 ദശലക്ഷത്തിലധികം മൊബൈൽ ഉപയോക്താക്കൾക്ക് ഇപ്പോഴും 2ജിയിൽ ഉപയോഗിക്കുന്നതിനാൽ മതിയായ ഇന്റർനെറ്റ് സംവിധാനം അവർക്ക് ലഭിക്കുന്നില്ല. അവർക്ക് ഡിജിറ്റൽ ശാക്തീകരണം നൽകാനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്. 2ജി മുക്തമായ ടെലികോം വ്യവസായം നിർമ്മിക്കാനുള്ള ഏക മാർഗം താങ്ങാനാവുന്ന നിരക്കിൽ സേവനങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം. എല്ലാ ഇന്ത്യക്കാർക്കും ഇന്റർനെറ്റ് ലഭ്യമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു’- ഉമ്മൻ കൂട്ടിച്ചേർത്തു.
‘ഇന്ത്യ ഇപ്പോൾ ടയർ 1 പ്ലസ് രാജ്യമാണ്. രാജ്യത്തിന് അനുയോജ്യമായ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ആശങ്ക വേണ്ട. ഇന്ത്യക്ക് ആഗോളതലത്തിൽ എത്താനുള്ള വലിയ അവസരമുണ്ട്. ആഗോളതലത്തിൽ ഇന്ത്യയെ എങ്ങനെ മികച്ച രീതിയിൽ പ്രതിനിധീകരിക്കാമെന്നും ഉപയോക്താക്കൾക്ക് മൂല്യം ഓഫർ ചെയ്യാമെന്നുമുള്ള ഓപ്ഷനുകൾ റിലയൻസ് അവലോകനം ചെയ്യുന്നത് തുടരുമെന്നും ഉമ്മൻ പറഞ്ഞു.
Discussion about this post