ന്യൂഡൽഹി : ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെയും കുടുംബത്തിന്റെയും കമ്പനിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. 538.05 കോടി രൂപയുടെ സ്വത്തുക്കൾ ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. ലണ്ടൻ, ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന വസ്തുവകകളാണ് ഇവ. 17 റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ സ്ഥലങ്ങൾ എന്നിവ കണ്ടെടുക്കപ്പെട്ട സ്വത്തുക്കളിൽ ഉൾപ്പെടുന്നു.
കനറാ ബാങ്കിന്റെ വായ്പ തട്ടിപ്പ് പരാതിയെത്തുടർന്നാണ് നരേഷ് ഗോയലിന് നേരെ അന്വേഷണം വരുന്നത്. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ക്രിമിനൽ വിശ്വാസവഞ്ചന, ക്രിമിനൽ മോശം പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ജെറ്റ് എയർവേയ്സ് കമ്പനിക്കും നരേഷ് ഗോയലിനും എതിരായി ചുമത്തിയിട്ടുള്ളത്.








