ന്യൂഡൽഹി: രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. 30 ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടിയത്. എച്ച് ആർ അമിത് ചക്രവർത്തിയുടെ കസ്റ്റഡി കാലാവധിയും 30 ദിവസത്തേക്ക് കോടതി നീട്ടിയിട്ടുണ്ട്.
കാലാവധി അവസാനിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരുവരിൽ നിന്നും ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നും, അതിനാൽ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കസ്റ്റഡി നീട്ടിയത്. ഇത് പ്രകാരം അടുത്ത മാസം ഒന്നിന് പ്രബീറിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. യുഎപിഎ നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രബീറിനെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചൈനയിൽ നിന്നും പണം സമാഹരിച്ചതായി കണ്ടെത്തിയതിന് തുടർന്ന് പ്രബീറിനെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘം ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ട് ആഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം കഴിഞ്ഞ ആഴ്ച ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കി എങ്കിലും കസ്റ്റഡി നീട്ടുകയായിരുന്നു. വ്യാഴാഴ്ച വരെയായിരുന്നു കസ്റ്റഡിയിൽ വിട്ടിരുന്നത്.
കശ്മീരില്ലാത്ത ഭൂപടം മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച് അശാന്തി സൃഷ്ടിക്കുന്നതിന് വേണ്ടി ന്യൂസ്‌ക്ലിക്ക് ചൈനയിൽ നിന്നും പണം പറ്റിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു പ്രബീറിന്റെയും അമിത് ചക്രവർത്തിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post