നൂഡൽഹി: തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുമായും അടിയന്തര യോഗം ചേർന്നു. നഗരത്തിലെ വായു മലിനീകരണം നിയന്ത്രിക്കാൻ നിരവധി ഇടക്കാല നടപടികൾ കൈക്കൊളളാൻ യോഗത്തിൽ തീരുമാനമായി.
നഗരത്തിലെ വായു മലിനീകരണം കണക്കിലെടുത്ത് യോഗത്തിൽ നിരവധി ഇടക്കാല നടപടികൾ തീരുമാനിച്ചു. എല്ലാ സർക്കാർ വകുപ്പുകളും ഏജൻസികളും, മലിനീകരണ ലഘൂകരണത്തിന് മുൻഗണന നൽകണമെന്ന് യോഗത്തിൽ നിർദേശിച്ചു. കുട്ടികളോടും പ്രായമായവരോടും കൂടുതൽ ശ്രദ്ധ പുലർത്താനും കഴിയുന്നിടത്തോളം വീടിനുള്ളിൽ തന്നെ തുടരാനും പരിസ്ഥിതി വകുപ്പ് ആഹ്വനം ചെയ്യണം. പരമാവധി സമയം വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ആവശ്യമെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കാനും ജനങ്ങളോട് ആവശ്യപ്പെടും. ഇത്തരത്തിൽ വാഹനഗതാഗതത്തിന്റെ അളവ് കുറയ്ക്കുവാനും ഇതുവഴി മലിനീകരണം തടയാനും സാധിക്കും. വായു മലിനീകരണം നേരിടുന്നതിനുള്ള ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനുമായി (GRAP) കമ്മീഷൻ എയർ ക്വാളിറ്റി മാനേജ്‌മെന്റ് നടപടികൾ കർശനമായി നടപ്പിലാക്കും.
നഗരത്തിലെ ഏത് വ്യക്തിയെയും സഹായിക്കാൻ എല്ലാ സൗകര്യങ്ങളും തയ്യാറാണെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. അയൽ സംസ്ഥാനങ്ങളോട്, പ്രത്യേകിച്ച് പഞ്ചാബിനോട് വൈക്കോൽ കത്തിക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെടുമെന്നും യോഗത്തിൽ തീരുമാനമായി. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച യോഗങ്ങളിൽ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. കൊണാട്ട് പ്ലേസിലെ സ്മോഗ് ടവർ എന്തുകൊണ്ടാണ് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) അടച്ചുപൂട്ടിയത് എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും റായ് ആവശ്യപ്പെട്ടു.
ഡൽഹിയിലെ വായു മലിനീകരണം ആശങ്കാജനകമാണെന്നും മുഖ്യമന്ത്രിയെയും മന്ത്രിയെയും നേരിട്ട് കാണുമെന്നും ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. എക്യുഐ 800 കടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അപകടകരമായ ഊ സാഹചര്യത്തിൽ, കുട്ടികളും പ്രായമായവരും, കഴിയുന്നത്രയും വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം എക്‌സിൽ പറഞ്ഞു.
Discussion about this post