ന്യൂഡൽഹി: അപ്രതീക്ഷിത ഭൂചലനത്തിൽ ദുരന്തഭൂമിയായി മാറിയ നേപ്പാളിനൊപ്പം നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭൂചലനത്തിൽ ജീവനുകൾ നഷ്ടമായതിൽ അതിയായ ദു:ഖമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേപ്പാളിലുണ്ടായ ഭൂചലനത്തിൽ നിരവധി പേർ മരിക്കുകയും വൻനാശ നഷ്ടം സംഭവിക്കുകയും ചെയ്‌തെന്ന വാർത്തകൾ അതിയായ ദു:ഖമുളവാക്കുന്നു. ഈ നിമിഷങ്ങളിൽ നേപ്പാളിലെ ജനങ്ങളുടെ ദു:ഖത്തിൽ ഇന്ത്യയും പങ്കുചേരുന്നു. രാജ്യത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായത്. അതിശക്തമായ ഭൂചലനത്തിൽ 128 പേർക്ക് ജീവൻ നഷ്ടമായി. നാന്നൂറിലധികം പേർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. ഇവിടെയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടിട്ടുള്ളത്. ജർകോട്ടിൽ 92 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജർകോട്ട് ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്തോഷ് റോക്ക പറഞ്ഞു. നൽഗഡ് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ സരിതാ സിംഗ് ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഭൂചലനത്തെ തുടർന്ന് വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് റിപ്പോർട്ട്.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി മൂന്ന് സെക്യൂരിറ്റി ഏജൻസികളെ വിന്യസിച്ചിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post