ദിസ്പുർ : പള്ളിക്കുള്ളിൽ വച്ച് ഇമാമിനെ കുത്തിക്കൊന്നു. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. 55 വയസ്സുള്ള ബീഹാർ സ്വദേശിയായ ഇമാമിനെയാണ് കുത്തി കൊലപ്പെടുത്തിയത്. പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം അഹമ്മദ് (42) ആണ് ഇമാമിനെ കൊലപ്പെടുത്തിയത്.
55 വയസ്സുള്ള മൗലാന തഹ്‌സീബ് ഇസ്‌ലാം ആണ് കൊല്ലപ്പെട്ടത്. ബിഹാറിലെ പൂർണിയ ജില്ലയിൽ നിന്നുള്ളയാളാണ് ഇദ്ദേഹം. ടിൻസുകിയയിലെ മകം കൊളബാരി പ്രദേശത്തെ ഒരു പള്ളിയിൽ ഇമാമായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇമാമും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നതായി നാട്ടുകാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്ന് തന്നെ ഇമാമിനോട് പോലീസിനെ അറിയിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അല്ലാഹു തന്നെ സംരക്ഷിക്കുമെന്നാണ് ഇമാം മറുപടി നൽകിയിരുന്നത്.
ഞായറാഴ്ച രാവിലെ പ്രാർഥനയ്ക്കിടെ പള്ളിയിൽ വെട്ടുകത്തിയുമായി കടന്ന പ്രതി മൗലാന ഇസ്‌ലാമിനെ പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊലപാതകം നടത്തിയ ശേഷം ഇയാൾ മടങ്ങിപ്പോയി രക്തം പുരണ്ട വസ്ത്രം മാറിയ ശേഷം തിരികെ വന്ന് ആൾക്കൂട്ടത്തോടൊപ്പം നിന്നിരുന്നു. നാട്ടുകാരിൽ നിന്നും മറ്റും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് താൻ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയത്.
Discussion about this post