ഭോപ്പാൽ : തിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന മധ്യപ്രദേശിൽ നിന്നും വളരെ കൗതുകകരമായ മറ്റൊരു വാർത്തയാണ് ഇന്ന് പുറത്തു വന്നിട്ടുള്ളത്. ചിന്ദ്വാര ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവിടെ പോലീസ് ഒരു എലിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. എലി ചെയ്ത കുറ്റം എന്താണെന്നുള്ളതാണ് ഏറെ രസകരം.
പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 60 മദ്യക്കുപ്പികൾ എലികൾ നശിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കാനായി തൊണ്ടിമുതൽ പുറത്തെടുത്തപ്പോഴാണ് മദ്യമൊന്നും ബാക്കിയില്ലെന്ന് പോലീസുകാർക്ക് മനസ്സിലായത്. പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് എലി കരണ്ടതെന്നാണ് പറയുന്നത്. മദ്യം എലി കുടിച്ചോ ഇല്ലയോ എന്ന സംശയത്തിലാണ് ഇവിടുത്തെ പോലീസ്.
സ്റ്റേഷനിൽ എലിശല്യം വളരെ രൂക്ഷമാണെന്നാണ് പോലീസ് പറയുന്നത്. ഒടുവിൽ വലിയ പരിശ്രമത്തിനൊടുവിൽ എലിക്കൂട്ടത്തിലെ ഒരാളെ പിടികൂടാൻ പോലീസിന് സാധിച്ചു. അങ്ങനെ ഒടുവിൽ മദ്യക്കുപ്പി മോഷ്ടിച്ച പ്രതി അറസ്റ്റിലായി. എന്നാൽ ഇപ്പോഴും തൊണ്ടിമുതലിനെ കുറിച്ച് കോടതിയിൽ എന്ത് പറയും എന്നുള്ള ആശങ്കയിലാണ് ഇവിടുത്തെ പോലീസുകാർ.
Discussion about this post