പറ്റ്‌ന: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാപ്പ് പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തന്റെ വാക്കുകൾ പിൻവലിക്കുന്നതായും മാപ്പ് പറയുന്നതായും അദ്ദേഹം പറഞ്ഞു. പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും നിതീഷ് വിശദീകരിച്ചു.
അതേസമയം വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ബിഹാർ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ രേഖകളിൽ നിന്ന് ഈ പരാമർശം ഒഴിവാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ നിയമസഭയിലായിരുന്നു നിതീഷിന്റെ വിവാദ പരാമർശം. സി ഗ്രേഡ് സിനിമാ ഡയലോഗിന് സമാനമായ പ്രയോഗമാണ് മുഖ്യമന്ത്രി നിയസഭയിൽ നടത്തിയതെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ കുറ്റപ്പെടുത്തിയിരുന്നു.
കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട് ലൈംഗിക ബന്ധത്തെക്കുറിച്ച് പരാമർശിക്കവേയാണ് അശ്ലീലച്ചുവയുളള വാക്കുകൾ ബിഹാർ മുഖ്യമന്ത്രി ഉപയോഗിച്ചത്. ജനസംഖ്യാ നിയന്ത്രണത്തിൽ സ്ത്രീകളെ ബോധവൽക്കരിക്കണം. ഇക്കാര്യത്തിൽ അറിവുണ്ടായാൽ ഭർത്താക്കൻമാരെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് കഴിയുമെന്ന് പറയുന്നതിനൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ ദ്വയാർത്ഥ പ്രയോഗങ്ങൾ. കിടപ്പറ ബന്ധത്തിൽ സ്ത്രീകളെ പഴിചാരുന്ന മോശം വാക്കുകളും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
സംഭവത്തിൽ നിതീഷിനെതിരെ ബിജെപിയുടെ വനിതാ എംഎൽഎമാരും ബിജെപി നേതൃത്വവും രംഗത്ത് വന്നു. വാക്കുകൾ വിവാദമായതോടെ പ്രതിഷേധവും ഉയർന്നു. ഇതോടെയാണ് മാപ്പ് പറയാൻ നിതീഷ് നിർബന്ധിതമായത്.
Discussion about this post