ന്യൂഡൽഹി; ഇസ്സാമിക ഭീകരസംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിനെ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. യുഎപിഎ പ്രകാരമാണ് സംഘടനയെ നിരോധിക്കാൻ ഒരുങ്ങിയിരിക്കുന്നത്. മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഭീകരമൊഡ്യൂൾ തകർത്തതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നീക്കം.
മദ്ധ്യപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമുള്ള 16 പേരെ എംപി എടിഎസ് പിടികൂടിയിരുന്നു, ഇതിൽ 8 തീവ്രവാദികൾ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് എത്തിയവരാണ്. ഭോപ്പാലിൽ നിന്ന് ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കുകയും പിന്നീട് നിർബന്ധിച്ച് മതം മാറ്റുകയും ചെയ്ത മൂന്ന് പേരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
ഹിസ്ബ്-ഉത്-തഹ്രീറിന്റെ എംപി മൊഡ്യൂളിന്റെ തലവൻ മുഹമ്മദ് സലിം അഥവാ സൗരഭ് രാജൈ്വദ്യ ഹൈദരാബാദിലെ അസദുദ്ദീൻ ഒവൈസിയുടെ ഉടമസ്ഥതയിലുള്ള ഡെക്കാൻ മെഡിക്കൽ കോളേജിലെ പ്രൊഫസറാണെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയെ തകർത്ത് ശരിയത്ത് ഭരണം ഏർപ്പെടുത്തുകയാണ് ഹിസ്ബുത്തഹ്രീറിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശ് പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു ഭീകര സംഘടന എന്ന നിലയിൽ, അവർ പിടിക്കപ്പെടാതിരിക്കാൻ അവരുടെ പ്രവർത്തനങ്ങൾ രഹസ്യമാക്കി വെച്ചു, സമാന ചിന്താഗതിക്കാരായ ആളുകളെ അവരുടെ ഗ്രൂപ്പിൽ റിക്രൂട്ട് ചെയ്യുകയും രഹസ്യമായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. അവരുടെ പദ്ധതികളും തന്ത്രങ്ങളും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങളിലേക്കും വിവിധ സമുദായങ്ങളിലെ വ്യക്തികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവയെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ അപകടകരമായ ഉദ്ദേശം, ജനങ്ങൾക്കിടയിൽ ഭീകരത സൃഷ്ടിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നുവെന്ന് കേസെടുത്ത എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലീം സമുദായത്തെ ഒന്നിപ്പിക്കാനും ആഗോളതലത്തിൽ ശരീഅത്ത് നടപ്പിലാക്കാനുമുള്ള ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. എല്ലാ മുസ്ലീം രാജ്യങ്ങളെയും ഏകോപിപ്പിച്ച് ഒരു ഇസ്ലാമിക രാഷ്ട്രമോ ഖിലാഫത്തോ രൂപീകരിക്കുകയാണ് ഭീകര സംഘം ലക്ഷ്യമിടുന്നത്
Discussion about this post