തിരുവനന്തപുരം : നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളായത് കൊണ്ടാണ് 30500 രൂപയുടെ കണ്ണട വാങ്ങിയതെന്ന് മന്ത്രി ആർ ബിന്ദു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വനിതയായതുകൊണ്ടാണ് തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കണ്ണട വാങ്ങുന്നതിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളും ഇത്തരത്തിൽ പണം കൈപ്പറ്റിയിട്ടുണ്ട് എന്നും മന്ത്രി സൂചിപ്പിച്ചു. കോൺഗ്രസ് എം.എൽ.എ എല്‍ദോസ് കുന്നപ്പിള്ളി ഇതേ ആവശ്യത്തിന് 35,842 രൂപ കെെപ്പറ്റിയിട്ടുണ്ട്. ടി.ജെ. വിനോദ് 31,600 രൂപയും വാങ്ങിയിട്ടുണ്ടെന്നും ആർ ബിന്ദു അറിയിച്ചു.
കേരളീയത്തിന്റെ ജനപങ്കാളിത്തവും വിജയവും സഹിക്കാൻ കഴിയാതെയാണ് തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് എന്നും മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. “30500 രൂപയുടെ കണ്ണട വാങ്ങിയത് എന്തോ മഹാ അപരാധമാണെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഞാൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ ഒക്കെ നോക്കുകയും ചെയ്യുന്ന ആളാണ്. അതിന് തക്കതായ കണ്ണടയാണ് വാങ്ങിയത്. മഹിള കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ വളരെ മോശമായ രീതിയിലാണ് ഈ വിഷയം കൈകാര്യം ചെയ്തത്” എന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post