ന്യൂഡൽഹി: ഗൗതം അദാനിയുടെ തുറമുഖ പദ്ധതിയിൽ നിക്ഷേപം നടത്തി യുഎസ് സർക്കാർ. കൊളംബോ തുറമുഖത്തെ ആഴക്കടൽ കണ്ടെയ്‌നർ ടെർമിനൽ പദ്ധതിയിലാണ് യുഎസ് സർക്കാർ 553 മില്യൻ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചത്.
അമേരിക്കൻ സർക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷനായ യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ആണ് നിക്ഷേപം നടത്തുക. ഇത് ആദ്യമായിട്ടാണ് യുഎസ് സർക്കാർ ഏജൻസി അദാനിയുടെ സംരംഭത്തിൽ നിക്ഷേപം നടത്തുന്നത്. ഹിൻഡർബർഗ് റിപ്പോർട്ടിന്റെ പേരിൽ അദാനി ഗ്രൂപ്പിനെ ക്രൂശിച്ചവർക്കുളള മറുപടി കൂടിയായി നിക്ഷേപം.
കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ എന്നാണ് ഈ തുറമുഖം അറിയപ്പെടുക. സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയ്ക്ക് വലിയ താങ്ങായി മാറും പദ്ധതി. ശ്രീലങ്കയുടെ വരുമാനത്തിലും വ്യാപാര, വാണിജ്യ ഇടപെടലുകളിലും തൊഴിലവസരത്തിലും പദ്ധതി വലിയ മാറ്റം കൊണ്ടുവരും.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട് ആണ് കൊളംബോ തുറമുഖം. 2021 മുതൽ തുറമുഖം പ്രവർത്തനക്ഷമവുമാണ്. മേഖലയിൽ ചൈനയുടെ സ്വാധീനം പ്രതിരോധിക്കാൻ കൂടി ലക്ഷ്യമിട്ടാണ് യുഎസിന്റെ നേരിട്ടുളള നിക്ഷേപമെന്ന് നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ശ്രീലങ്കയിലെ പോർട്ട് അതോറിറ്റിയും ജോൺ കെല്ലസ് ഹോൾഡിംഗ്‌സും ഗൗതം അദാനിയുടെ മകൻ കരൺ അദാനി സിഇഒയുമായ അദാനി പോർട്‌സ് ആന്റ് സെസ് ലിമിറ്റഡും ഉൾപ്പെടുന്ന കൺസോർഷ്യത്തിന്റെ സംയുക്ത സംരംഭമാണിത്. 35 വർഷത്തേക്ക് ബിഒറ്റി (ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ) വ്യവസ്ഥയിലാണ് നിർമാണം.
ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിൽ അദാനി ഗ്രൂപ്പിന്റെ ആഴത്തിലുളള പരിചയസമ്പത്തും ലോകനിലവാരത്തിലുളള വൈദദഗ്ധ്യവും മാത്രമല്ല പദ്ധതി പൂർത്തിയായാൽ ശ്രീലങ്കയുടെ സാമൂഹ്യ, സാമ്പത്തിക രംഗത്തെ വലിയ നേട്ടമാകുമെന്ന് കരൺ അദാനി ചൂണ്ടിക്കാട്ടിയിരുന്നു. നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ശ്രീലങ്കയുടെ വ്യാപാര, വാണിജ്യ ആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്നും കരൺ അദാനി പറഞ്ഞു.
Discussion about this post