കോഴിക്കോട്: കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആനകല്ലുംപാറ വളവിൽ ആണ് അപകടം നടന്നത്. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളാണ് മൂവരും. മലപ്പുറം വേങ്ങര സ്വദേശികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. നാട്ടുകാർ താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോട്ടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയിൽ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ചാണ് മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചത്.
മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് അപകടം സംഭവിച്ചത്. അസ്‌ലം, അർഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.
Discussion about this post