ന്യൂഡൽഹി: ലോക്‌സഭാ എത്തിക്‌സ് കമ്മറ്റിക്കെതിരെ അധിക്ഷേപ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കങ്കാരു കോടതിയെന്നും കുരങ്ങുബിസിനസെന്നുമാണ് ലോക്‌സഭാ എത്തിക്‌സ് കമ്മറ്റിയെ അധിക്ഷേപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അധിക്ഷേപം.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തതിനു പിന്നാലെയാണ് അവരുടെ എക്‌സ് പോസ്റ്റ്.ലോക്സഭാ എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കുന്ന ആദ്യത്തെ വ്യക്തി എന്ന നിലയിൽ പാർലമെന്റിന്റെ ചരിത്രത്തിൽ ഇടം നേടുന്നതിൽ അഭിമാനമുണ്ടെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.2024ൽ ഇതിലും വലിയ ഭൂരിപക്ഷത്തോടെ താൻ പാർലമെൻറിൽ തിരിച്ചെത്തുമെന്നും മഹുവ പറഞ്ഞു.
‘ആദ്യം പുറത്താക്കൽ. തുടർന്ന് തെളിവുകൾ കണ്ടെത്താൻ സിബിഐയോട് നിർദേശിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക. കങ്കാരു കോടതി. കുരങ്ങുബിസിനസ്. ഇതെന്നെ സഹായിക്കും. 2024ൽ എൻറെ ഭൂരിപക്ഷം ഇരട്ടിയാകും’ എന്നാണ് മഹുവ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചത്.
ദർശൻ ഹീരാനന്ദാനി എന് വ്യവസായിക്ക് പാർലമെൻറിൽ ചോദ്യങ്ങൾ ചോദിക്കാൻ തൻറെ ലോഗിൻ ഐഡിയും പാസ്‌വേഡും കൈമാറിയെന്നും പകരമായി സമ്മാനങ്ങൾ കൈപ്പറ്റിയെന്നുമാണ് മഹുവയ്‌ക്കെതിരായ ആരോപണം. മഹുവ മൊയ്ത്രയിലൂടെ രാജ്യസുരക്ഷാ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് നൽകി.2019 ജൂലൈ മുതൽ 2023 ഏപ്രിലിൽ വരെ 47 തവണ യു എ ഇയിൽ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ചോദ്യങ്ങളിൽ 50 ചോദ്യങ്ങളും ഹിരാ നന്ദാനിക്ക് വേണ്ടിയാണെന്നും എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.










