ഹൈദരാബാദ് : തെലങ്കാനയിൽ നിയമസഭ ഇലക്ഷൻ മുൻപിൽ വന്ന് നിൽക്കവേ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗോവർദ്ധൻ റെഡിയുടെ മകളും കോൺഗ്രസ് നേതാവും ആയിരുന്ന പാൽവൈ ശ്രാവന്തി കോൺഗ്രസ് വിട്ടു. 20 വർഷത്തിലേറെയായി പിസിസി അംഗവും 2005 മുതൽ എഐസിസി അംഗവുമായിരുന്നു ശ്രാവന്തി. ഹൈദരാബാദിലെ സോമാജിഗുഡ പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കവെ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ടെന്ന് ശ്രാവന്തി വ്യക്തമാക്കി.
പാർട്ടി വിടാൻ കാരണമായ സാഹചര്യങ്ങളും നേതൃത്വ ശൈലിയും രാജിക്കത്തിൽ വിശദീകരിച്ചതായും പാൽവൈ ശ്രാവന്തി പറഞ്ഞു. തന്റെ പിതാവ് ഗോവർദ്ധൻ റെഡ്ഡി അറുപത് വർഷമായി ഒരേ പാർട്ടിയിലായിരുന്നെന്നും എന്നാൽ ഇപ്പോൾ കോൺഗ്രസ് കോർപ്പറേറ്റ് പാർട്ടിയായി മാറിയെന്നും ശ്രാവന്തി ആരോപിച്ചു. തസ്‌തികയും ടിക്കറ്റും അനുവദിക്കുന്നതിൽ പോലും വലിയ ക്രമക്കേടുകൾ ആണ് കോൺഗ്രസിൽ നടക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
മന്ത്രി ജഗദീഷ് റെഡ്ഡി ബിആർഎസിലേക്ക് ക്ഷണിച്ചതായും ശ്രാവന്തി സൂചിപ്പിച്ചു. മുനുഗോട് നിയോജക മണ്ഡലത്തിൽ കോൺഗ്രസിന്റെ ചുമതലകൾ നിർവഹിച്ചിരുന്ന വ്യക്തിയായിരുന്നു ശ്രാവന്തി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് ഇവരെ പരിഗണിക്കാതെ പാർട്ടിയിലേക്ക് തിരിച്ചെത്തിയ രാജഗോപാൽ റെഡ്ഡിക്ക് സീറ്റ് നൽകുകയായിരുന്നു. മുനുഗോഡു മണ്ഡലത്തിൽ നിന്ന് 5 തവണ എംഎൽഎയായി വിജയിച്ച വ്യക്തിയാണ് ശ്രാവന്തിയുടെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പാൽവൈ ഗോവർദ്ധൻ റെഡ്ഡി.









