ആലപ്പുഴ: കായംകുളം മിലാദി ഷെരീഫ് മെമ്മോറിയൽ (എം എസ് എം ) കോളേജിൽ നിന്നും പുറത്താക്കിയ അലൻ ബെന്നി ജോൺ, ഹുബൈദ് ഹുസൈൻ, മുഹമ്മദ് സെയ്ദ് എന്നീ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് എസ് എഫ് ഐ . ഇവർക്കെതിരെയായ നടപടി പിൻവലിക്കണമെന്നാണ് എസ് എഫ് ഐ യുടെ ആവശ്യം. വിദ്യാർത്ഥികൾക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കാൻ കേരള സർവ്വകലാശാല നിർദ്ദേശം നൽകിയിരുന്നു. എന്നാൽ എം എസ് എം കോളേജ് സ്റ്റാഫ് കൗൺസിൽ സർവ്വകലാശാല നിർദ്ദേശം അംഗീകരിച്ചില്ല. തീരുമാനം പുനഃപരിശിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്കുകയും ചെയ്തു. വിദ്യാർത്ഥികൾ ചെയ്തതു ഗുരുതരമായ കുറ്റകൃത്യമാണെന്നു കോളേജ് സ്റ്റാഫ് കൗൺസിൽ ആവർത്തിച്ചു.
അലൻ ബെന്നിക്കെതിരെയായി വിദ്യാർത്ഥികളിൽ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തിയതിനും കോളേജിന്റെ മലയാളം വകുപ്പിന്റെ വാതിൽ തകർക്കുകയും ചെയ്തതിനാണ് നടപടി എടുത്തത്. കോളേജ് വരാന്തയിലൂടെ ബൈക്ക് ഓടിച്ചു വിദ്യാർത്ഥികളുടെ ജീവൻ അപകടപ്പെടുത്തിയെന്നാണ് മുഹമ്മദ് സെയ്ദിനെതിരായ ആരോപണം. കൂടാതെ അധ്യാപകരോട് മോശമായി പെരുമാറുകയും ചെയ്തു. ഇതേ സംഭവത്തിൽ ഹുബൈദ് ഹുസൈനും കുറ്റക്കാരനാണ്. കൂടാതെ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയെ കോളേജിൽ കൊണ്ടുവന്ന കേസിലും ഇയാൾക്കെതിരായി പരാതിയുണ്ട്.
കോളേജ് കൗൺസിൽ ആഗസ്തിലാണ് വിദ്യാർഥികൾക്കെതിരായി നടപടിയെടുത്തത്. തുടർന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ കേരള സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി രൂപികരിച്ച ബിഎഎസ് ജി ബോർഡിന് പരാതി നൽകി. ഇതിൽ സെപ്തംബർ 18 നു അലനെ കോഴ്സ് പൂർത്തിയാക്കാൻ അനുവദിക്കണമെന്നു ബോർഡ് നിർദ്ദേശം നൽകി. കൂടാതെ മറ്റു രണ്ടു വിദ്യാർത്ഥികളെയും രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ബോർഡ് ശുപാർശ ചെയ്തു. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ബോർഡ് നിർദ്ദേശം അംഗീകരിച്ചെങ്കിലും കോളേജ് നടപടിയിൽ ഉറച്ചു നിന്നു. തുടർന്നാണ് എസ് എഫ് ഐ രംഗത്തെത്തിയത്. അതേസമയം കോളേജ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള സിൻഡിക്കേറ്റ് തീരുമാനം ശരിയല്ലെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ പ്രസിഡന്റ് ആർ. അരുൺകുമാർ പറഞ്ഞു.
Discussion about this post