കോഴിക്കോട് :കോഴിക്കോട് നിന്നും ഒരാഴ്ച മുൻപ് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവാണ് കോഴിക്കോട് കസബ സ്റ്റേഷനിൽ എത്തി മൊഴി നൽകിയത്. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കാറിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെയും കൊണ്ട് പോലീസ് ഗൂഡലൂരിലേയ്ക്ക് തിരച്ചിലിനായി പുറപ്പെട്ടു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. കാറിൽവെച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതി നൽകിയ മൊഴി. കൊലപാതകത്തിൽ പ്രതിയ്ക്ക് ഗൂഡലൂർ സ്വദേശി സുലൈമാൻ എന്ന ആളുടെയും സഹായം ലഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം ഉറപ്പിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി.
ഒരാഴ്ച മുൻപാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ(59) കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
Discussion about this post