ഹൈദരാബാദ്: ഹൈദരാബാദിലെ കെമിക്കൽ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. 12 പേർക്ക് തീപിടുത്തത്തിൽ പരിക്കേറ്റു. നാമ്പള്ളിക്കടുത്ത് ബസാർഘട്ടിലെ ജനവാസമേഖലയിൽ രാവിലെ 9:30 ഓടെയാണ് സംഭവം നടന്നത്.
തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ സോൺ) എം വെങ്കിടേശ്വര്ലു പറഞ്ഞു. ഇതുവരെ 21 പേരെ രക്ഷപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇവരിൽ എട്ടു പേരെ അബോധാവസ്ഥയിലാണ് പുറത്തെടുത്തത്.
കാറിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപ്പൊരിയുണ്ടായതോടെ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന താഴത്തെ നിലയിൽ തീപിടുത്തമുണ്ടാകുകയും ഇത് മറ്റ് നിലകളിലേക്ക് പടരുകയുമായിരുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് ഡിസിപി വ്യക്തമാക്കി. ജനസാന്ദ്രതയുള്ള പ്രദേശമായതിനാൽ ഇവിടെ ഇത്തരം രാസ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടുത്തത്തിലുണ്ടായ നാശനഷ്ടം എത്രയെന്ന് ഇതുവരെ ഔദ്യോഗികമായികണക്കാക്കിയിട്ടില്ല.
Discussion about this post