യുഎഇ : ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിലവിലെ ഏറ്റവും വലിയ നിക്ഷേപകർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട് . ബെറ്റർഹോംസ് റെസിഡൻഷ്യൽ മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച്, ഈ വർഷത്തെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും മറ്റ് രാജ്യങ്ങളെ മറികടന്ന് ഇന്ത്യൻ നിക്ഷേപകർ ഒന്നാം സ്ഥാനം നേടി.
ഈ വർഷത്തിന്റെ തുടക്കത്തിൽ, ബ്രിട്ടീഷ് നിക്ഷേപകരായിരുന്നു ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിൽ മുൻനിരയിൽ ഉണ്ടായിരുന്നത്. നിക്ഷേപത്തിൽ മികച്ച വരുമാനം കൂടാതെ ഗോൾഡൻ വിസയ്ക്കുള്ള യോഗ്യതയും ലഭിക്കുന്നതാണ് ആഡംബര ഭവനങ്ങളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കുന്നത്. ഈ കാരണങ്ങളാണ് റാങ്കിംഗിലെ മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപം നടത്തുന്നവരുടെ ഒരു പ്രധാന ആകർഷണം ഗോൾഡൻ വിസ ആണ്. ഗോൾഡൻ വിസ ലഭിക്കുന്ന നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും ദുബായിൽ അഞ്ച് വർഷത്തെ റെസിഡൻസിയാണ് വാഗ്ദാനം ചെയ്യുന്നത്. ആവശ്യമെങ്കിൽ അത് പത്ത് വർഷത്തേക്ക് നീട്ടാവുന്നതുമാണ്. 2 മില്യൺ ദിർഹം (ഏകദേശം 4.5 കോടി രൂപ) വിലമതിക്കുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കുന്നതാണ് ഈ വിസ ലഭിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡം.
ദുബായിലെ ഏറ്റവും മികച്ച അഞ്ച് വീട് വാങ്ങുന്നവരിൽ ഇന്ത്യക്കാർ ഏറെക്കാലമായി സ്ഥിരമായി ഉൾപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സമ്പത്തിന്റെ വർദ്ധനവും റഷ്യയുടെ ഭൗമരാഷ്ട്രീയ സാഹചര്യവും പോലുള്ള സമീപകാല ഘടകങ്ങൾ ദുബായ് വിപണിയിൽ ഇന്ത്യക്കാരെ ഒന്നാമതെത്തിച്ചു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഉയർന്ന വരുമാനം തേടുന്ന നിരവധി ഇന്ത്യൻ നിക്ഷേപകർ ദുബായിലെ ആഡംബര ഭവനങ്ങളിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് ദുബായിലെ പ്രോപ്പർട്ടി കൺസൾട്ടിംഗ് സ്ഥാപനമായ ബെറ്റർഹോംസിന്റെ സിഇഒ റിച്ചാർഡ് വൈൻഡ് വ്യക്തമാക്കി.
Discussion about this post