റഷ്യ: റഷ്യയുടെ യുക്രൈൻ യുദ്ധത്തിനെതിരെ യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് പേരിൽ 33 കാരിയായ സാഷ സ്‌കോചിലെങ്കോയ്ക്ക് ഏഴ് വർഷം തടവ്. സൂപ്പർ മാർക്കെറ്റിലെ വിലനിർണയ ലേബലുകൾക്ക് പകരം യുദ്ധവിരുദ്ധ സന്ദേശങ്ങൾ നല്കിയെന്നതായിരുന്നു കലാകാരികൂടിയായ സാഷ സ്‌കോചിലെങ്കോയുടെ പേരിലുള്ള കുറ്റം. സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്നുള്ള സാഷ സ്‌കോചിലെങ്കോ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ തടങ്കലിലാണ്. റഷ്യൻ സൈന്യത്തെക്കുറിച്ച് “വ്യാജ വിവരങ്ങൾ” പ്രചരിപ്പിച്ചതിനാണ് സാഷ ശിക്ഷിക്കപ്പെട്ടതെന്നു റഷ്യൻ ഓദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സ്‌കോചിലെങ്കോയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു കുറ്റവിമുക്തയാക്കണമെന്ന് അവർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു. പക്ഷെ സ്‌കോചിലെങ്കോയുടേത് ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
ഒരു ഫെമിനിസ്റ്റ് കൂട്ടായ്‌മയെ പ്രധിനിധീകരിച്ചുകൊണ്ട് യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു സ്കോച്ചിലെങ്കോ. യുക്രൈനിലെ റഷ്യയുടെ പൂർണ്ണ തോതിലുള്ള അധിനിവേശത്തിന് ആഴ്‌ചകൾക്ക് ശേഷം യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉപയോഗിച്ച് സെന്റ് പീറ്റേഴ്‌സ്ബർഗ് സൂപ്പർമാർക്കറ്റിലെ ലേബലുകൾ സ്കോച്ചിലെങ്കോ മാറ്റുകയായിരുന്നു. “റഷ്യൻ സൈന്യം 80% മറിയോപോളിനെ നശിപ്പിച്ചു. എന്തിന് വേണ്ടി?” കൂടാതെ: എനിക്കറിയാവുന്ന മനുഷ്യരെല്ലാം മെട്രോയിലെ റഷ്യൻ ബോംബുകളിൽ നിന്ന് രക്ഷനേടാൻ ഒളിച്ചിരിക്കുന്നു. അവരാരും നാസികളല്ല. യുദ്ധം നിർത്തുക.”സ്കോച്ചിലെങ്കോയുടെ ലേബലുകൾ പറയുന്നു.
“നിങ്ങൾക്കാവശ്യമുള്ളത് പറയൂ – എനിക്ക് തെറ്റുപറ്റി, അല്ലെങ്കിൽ മറ്റൊരാളുടെ സ്വാധീനത്തിലാണ് ഞാനിതു ചെയ്തതെന്ന് പറയാം,പക്ഷെ ഞാൻ എന്റെ അഭിപ്രായത്തിലും സത്യത്തിലും ഉറച്ചുനിൽക്കും.”സ്കോച്ചിലെങ്കോ കോടതിയിൽ പറഞ്ഞു. കൂടാതെ അഞ്ച് ചെറിയ കടലാസ് കഷണങ്ങൾ കൊണ്ട് രാജ്യത്തിൻറെ പൊതു സുരക്ഷ നശിപ്പിക്കപ്പെടുമെന്നാണോ പ്രോസിക്യൂട്ടർ പറയുന്നതെന്നും സ്കോച്ചിലെങ്കോ കോടതിയിൽ ചോദിച്ചു. ഒന്നര വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ഈ കേസിൽ വിധിവരുന്നത് വരുന്നത്. പ്രോസിക്യൂട്ടർമാർ സ്കോച്ചിലെങ്കോയ്‌ക്കെതിരായി ഇല്ലാത്ത തെളിവുകൾ ശേഖരിക്കാൻ കഷ്ടപ്പെട്ടുവെന്നും അതിനാലാണ് വിചാരണ ഇത്രയും വൈകിയതെന്നും സ്കോച്ചിലെങ്കോയുടെ അഭിഭാഷകൻ യാന നെപോവിനോവ പറഞ്ഞു. “റഷ്യൻ ഭരണകൂടത്തിന് തന്റെ സഹോദരിയോടുള്ള വെറുപ്പ് സ്വാഭാവികമാണ്. കാരണം അവൾ കലാകാരിയാണ്, ദുർബലയാണ്, ലെസ്ബിയൻ ആണ്, ഒരു യുക്രേനിയൻ കുടുംബപ്പേരും ഉണ്ട്” സാഷ സ്കോച്ചിലെങ്കോയുടെ സഹോദരി അന്ന ആരോപിച്ചു.
അതേസമയം സ്കോച്ചിലെങ്കോയെ ശിക്ഷിക്കാൻ ഉപയോഗിച്ച നിയമങ്ങൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിന്റെ ഭരണത്തെ വിമർശിക്കുന്ന അനേകരെ ലക്ഷ്യംവയ്ക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം, യുക്രൈൻ അധിനിവേശത്തിനെതിരെ സ്റ്റേറ്റ് ടിവിയിൽ തത്സമയം പ്രതിഷേധിച്ച പത്രപ്രവർത്തക മറീന ഒവ്‌സ്യാനിക്കോവയെ 8.5 വർഷം തടവിന് ശിക്ഷിച്ചിരുന്നു . കൂടാതെ ഏപ്രിലിൽ, ബ്രിട്ടീഷ്-റഷ്യൻ പ്രതിപക്ഷ പ്രവർത്തകനായ വ്‌ളാഡിമിർ കാര-മുർസയ്ക്ക് യുദ്ധത്തെ വിമർശിച്ചതിന്റെ പേരിൽ 25 വർഷം തടവ് ശിക്ഷയാണ് വിധിച്ചത്.
Discussion about this post