കോട്ടയം: വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ രണ്ട് പോലീസുകാര്‍ക്ക് സസ്പെൻഷൻ. എഎസ്ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്ഐ പ്രേംസണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിഐജിയാണ് ഇരുവരെയും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ വിവരം പുറത്ത് വന്നതിന് പിന്നാലെ, ഇരുവര്‍ക്കുമെതിരെ പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ല പോലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് ഡിഐജിക്ക് റിപ്പോര്‍ട്ടും കൈമാറിയിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിയായ 17കാരനാണ് മർദ്ദനമേറ്റത്. യുവാവിന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ഒക്ടോബര്‍ 28നായിരുന്നു സംഭവം. കൂട്ടുകാരനെ വിളിക്കാന്‍ കാറുമായി പോയ പാര്‍ത്ഥിപനെ വഴിയില്‍ പോലീസ് കൈ കാണിച്ചു. എന്നാൽ ഭയന്ന പാർത്ഥിപൻ നിർത്താതെ പോകുക ആയിരുന്നു. എന്നാൽ പോലീസ് പിന്തുടർന്ന് പിടികൂടി. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് പാലാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൈയ്യില്‍ ലഹരി മരുന്ന് ഉണ്ടെന്ന് ആരോപിച്ച് പോലീസ് മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം. സ്റ്റേഷനില്‍ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നുമാണ് വിദ്യാര്‍ത്ഥിയുടെ പരാതി.
Discussion about this post