പാലക്കാട് :മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും യാത്ര ചെയ്ത വാഹനം മ്യൂസിയത്തിൽ വെച്ചാൽ ലക്ഷകണക്കിന് ആളുകൾ കാണാൻ വരുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍.നവകേരള സദസ് ചരിത്ര സംഭവമാണ്. ചലിക്കുന്ന ക്യാബിനറ്റ് ലോക ചരിത്രത്തിൽ ആദ്യമാണ്. ഇതിനെ തകർക്കാൻ വേണ്ടിയാണ് ആഡംബര ബസ് എന്ന പ്രചാരണം നടത്തുന്നത്. ഇനിയെങ്കിലും ഈ പ്രചാരണം അവസാനിപ്പിക്കണമെന്നും ബാലൻ പറഞ്ഞു.
ആഡംബര ബസ് കാണാൻ പതിനായിരക്കണക്കിന് ജനങ്ങൾ വഴിയരികിൽ നിൽക്കും. ബസിന്റെ ടെണ്ടർ ഉടനെ തന്നെ വെച്ചാൽ ഇരട്ടിയിലധികം വില ലഭിക്കുമെന്നും ബാലൻ പറഞ്ഞു.
കേരളത്തിലിപ്പോൾ മൂന്ന് പ്രതിപക്ഷ നേതാക്കൾ ആണുള്ളത്. രാവിലെ മുതൽ വി ഡി സതീശൻ, ഉച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല, രാത്രിയിൽ കെ സുരേന്ദ്രൻ എന്നതാണ് സ്ഥിതി. മുഖ്യമന്ത്രിയ്ക്ക് മണ്ഡലത്തിലെ ജനങ്ങളെ കാണാൻ പാടില്ല, അവരുടെ പരാതി കേൾക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് ശരിയാണോ എന്നും ബാലൻ ചോദിച്ചു.
നവകേരള സദസിനായി മുഖ്യമന്ത്രിയ്ക്കും മറ്റു മന്ത്രിമാർക്കും യാത്ര ചെയ്യാൻ ഒരു കോടി രൂപ വിലയുള്ള ആഡംബര വാഹനം വാങ്ങിയതിനെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ന്യായീകരണവുമായി എകെ ബാലൻ രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post