മുംബൈ: ഏകദിന, ട്വന്റി 20 മത്സരങ്ങളിലെ കുറഞ്ഞ ഓവർ നിരക്കും ഇത് മൂലമുണ്ടാകുന്ന സമയനഷ്ടവും പരിഹരിക്കാൻ പുതിയ നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇതിനായി പരീക്ഷണാടിസ്ഥാനത്തിൽ 2023 ഡിസംബർ മുതൽ 2024 ഏപ്രിൽ വരെ നടക്കുന്ന പരിമിത ഓവർ അന്താരാഷ്ട്ര മത്സരങ്ങളിൽ സ്റ്റോപ്പ് ക്ലോക്ക് ഏരെപ്പെടുത്തും. അഹമ്മദാബാദിൽ ഇന്ന് നടന്ന ഐസിസി യോഗത്തിന്റേതാണ് തീരുമാനം.
ഓവറുകൾക്കിടയിലെ സമയം പരിശോധിക്കാനാകും ക്ലോക്ക് ഉപയോഗിക്കുക. രണ്ട് ഓവറുകൾക്കിടയിൽ ബൗളിംഗ് ടീം നിശ്ചിത സമയമായ 60 സെക്കൻഡ് മറികടന്നാൽ പെനാൽറ്റി ഏർപ്പെടുത്താനും തീരുമാനമായി. ഒരേ ഇന്നിംഗ്സിൽ പിഴവ് മൂന്ന് തവണ ആവർത്തിച്ചാൽ അഞ്ച് റൺസ് പെനാൽറ്റി വിധിക്കാനാണ് തീരുമാനം.
ടെസ്റ്റിൽ ഉൾപ്പെടെ സമയനഷ്ടം ഒഴിവാക്കുന്നതിനായി ചട്ടങ്ങൾ രൂപപ്പെടുത്താൻ മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ള വിദഗ്ധരെ ഉൾപ്പെടുത്തി 2022 സെപ്റ്റംബറിൽ എംസിസി സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻ ഏയ്ഞ്ചലോ മാത്യൂസ് ബംഗ്ലാദേശിനെതിരെ ടൈം ഔട്ടിലൂടെ പുറത്തായത് വിവാദമായിരുന്നു.
കൂടാതെ, പിച്ചിന്റെ തനത് സ്വഭാവത്തിന് മാറ്റം വരുത്തുന്ന നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഐസിസി തീരുമാനിച്ചു. ഐസിസി ചട്ടങ്ങൾക്ക് വിരുദ്ധമായി പിച്ചിൽ മാറ്റം വരുത്തിയതായി കണ്ടെത്തിയാൽ പ്രസ്തുത സ്റ്റേഡിയത്തിന് ഡീമെറിറ്റ് പോയിന്റെ ഏർപ്പെടുത്തും. ഇത്തരത്തിൽ അഞ്ച് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാൽ, വേദിക്ക് അഞ്ച് വർഷത്തേക്ക് അന്താരാഷ്ട്ര പദവി നഷ്ടമാകും.
Discussion about this post