ശ്രീനഗർ: തീവ്രവാദ ബന്ധം വ്യക്തമായതിനെ തുടർന്ന് ജമ്മു കശ്മീരിൽ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. ദേശീയ സുരക്ഷ മുൻനിർത്തിയുള്ള വകുപ്പുകൾ പ്രകാരമാണ് നടപടി. ഡോക്ടർ, പോലീസ് കോൺസ്റ്റബിൾ, അധ്യാപകൻ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരു ലാബ് ബെയറർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
കുൽഗാമിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലാബ് ബെയററായ സലാം റാത്തർ, ജമ്മു കശ്മീർ പോലീസിലെ കോൺസ്റ്റബിൾ ആയ കുപ്‌വാര സ്വദേശി അബ്ദുൾ മജീദ് ഭട്ട്, ശ്രീനഗറിലെ എസ്എംഎച്ച്എസ് ഹോസ്പിറ്റൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ നിസാർ-ഉൽ-ഹസ്സൻ, അദ്ധ്യാപകനായ കുപ്‌വാര സ്വദേശി ഫാറൂഖ് അഹമ്മദ് മിർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, അൻപതിലധികം സർക്കാർ ജീവനക്കാരെ ഭരണഘടനയുടെ 311 (2) (സി) ഉപയോഗിച്ച് ജമ്മു കശ്മീരിൽ പിരിച്ചുവിട്ടിട്ടുണ്ട്. പാകിസ്ഥാൻ ഭീകര സംഘടനകളെ സഹായിക്കുക, ഭീകരർക്ക് ലോജിസ്റ്റിക്സ് നൽകുക, ഭീകരവാദികളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക, തീവ്രവാദികൾക്കായി ധനസമാഹരണം നടത്തുക, വിഘടനവാദ അജണ്ട മുന്നോട്ട് കൊണ്ടുപോകുക എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു നടപടികൾ.
Discussion about this post