പട്‌ന: മഗധ് മേഖലയിൽ 31 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. നക്സൽ ഗൂഢാലോചന തടയുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. ഔറംഗബാദ്, റോഹ്താഷ്, കൈമൂർ, ഗയ, സരൺ (ഛപ്ര) എന്നിവിടങ്ങളിലെ പ്രതികളുടെയും പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെയും സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഏജൻസി വക്താവ് വ്യക്തമാക്കി.
റെയ്ഡുകളിൽ, ബിഹാറിലും ഉത്തർപ്രദേശിലും സംഘടനയെയും അതിന്റെ കേഡർമാരെയും സംരക്ഷിക്കാനുള്ള ഗൂഢാലോചനയിൽ ഉന്നത മാവോയിസ്റ്റ് കമാൻഡർമാരുടെ പങ്കാളിത്തം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തിനകത്ത് നിർമിച്ച രണ്ട് പിസ്റ്റളുകൾ, 3.53 ലക്ഷം രൂപ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എസ്ഡി കാർഡുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും അനധികൃത രേഖകളും പരിശോധനയിൽ പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജൻസി വക്താവ് പറഞ്ഞു. പറഞ്ഞു.
ഈ വർഷം രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. അറസ്‌റ്റിലായ നാല് മാവോയിസ്റ്റ് കമാൻഡർമാരുടെ വസതിയിലാണ് പരിശോധന നടന്നത്. സംഘടനയുടെ അനുഭാവികളെന്ന് സംശയിക്കുന്ന 27 പേരുടെ സ്ഥലങ്ങളും പരിശോധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post