കൊളംബോ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ ഭരതനാട്യത്തെ അവഹേളിച്ച് ശ്രീലങ്കൻ ഇസ്ലാമിക പണ്ഡിതൻ മൗലവി അബ്ദുൾ ഹമീദ് ഷറായി. ഭരതനാട്യവും നർത്തകരും പ്രാചീന കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നത് രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ആയിരുന്നുവെന്നാണ് തമിഴ് ദവാ മീഡിയ എന്ന തന്റെ യൂട്യൂബ് ചാനലിൽ ഷറായി പറഞ്ഞു.
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഇസ്ലാമിക സ്കൂളിൽ പുരുഷന്മാർ ഭരതനാട്യം അവതരിപ്പിച്ചതിനെ വിമർശിക്കവെയായിരുന്നു മൗലവിയുടെ വിവാദ പരാമർശം. കുട്ടികൾക്ക് മുന്നിൽ പുരുഷന്മാർ സ്ത്രീകളെ പോലെ കുഴഞ്ഞാടുന്നത് അനുചിതമാണ്. പ്രാചീന കാലത്ത് രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ലൈംഗിക തൊഴിലാളികൾ അവതരിപ്പിച്ചിരുന്ന നൃത്തരൂപമായിരുന്നു ഇതെന്നും മൗലവി പറഞ്ഞു.
മൗലവി അബ്ദുൾ ഹമീദ് ഷറായിയുടെ വിവാദ പരാമർശത്തിനെതിരെ സാംസ്കാരിക പ്രവർത്തകരും കലാപ്രവർത്തകരും ലോകമെമ്പാടും പ്രതിഷേധിക്കുകയാണ്. ഇന്ത്യൻ കലാരൂപമായ ഭരതനാട്യത്തിനെതിരായ ഷറായിയുടെ പരാമർശം അപരിഷ്കൃത മനോഭാവത്തിൽ നിന്നും ഉടലെടുത്തതാണെന്നാണ് പ്രധാന വിമർശനം. ആത്മീയ തലമുള്ള ഈ നൃത്തരൂപത്തിന്റെ ഉറവിടം ഉത്തരേന്ത്യയാണ്.
അബ്ദുൾ ഹമീദ് ഷറായിയുടെ പരാമർശത്തിനെതിരെ ശ്രീലങ്കൻ ഹിന്ദുക്കളും പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ച ഹൈന്ദവ സംഘടനകൾ ഷറായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഷറായിയുടെ പരാമർശത്തെ ജമീയത്തുൾ ഉലമ കൗൺസിലും തള്ളിക്കളഞ്ഞു. ഷറായിയുടെ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷസ്ന സ്വാഹിറും രംഗത്ത് വന്നു.
പരാമർശം വിവാദമായതോടെ, തന്റെ നടപടിയെ ന്യായീകരിച്ച് മൗലവി അബ്ദുൾ ഹമീദ് ഷറായി രംഗത്ത് വന്നു. തന്റെ പരാമർശം ഹിന്ദുവിരുദ്ധമല്ലെന്നും, ഹിന്ദു പണ്ഡിതന്മാരുടെ ദുർവ്യാഖ്യാനങ്ങൾക്ക് എതിരെ ആയിരുന്നുവെന്നും ഷറായി വിശദീകരിച്ചു. പരാമർശം ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഷറായി പറഞ്ഞു.
Discussion about this post