മുംബൈ: ജന്മദിനം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ടുപോകാതിരുന്ന ഭർത്താവിനെ ഭാര്യ മർദ്ദിച്ച് കൊലപ്പെടുത്തി. പൂനെയിലെ വാനവ്ദിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ഖന്നയാണ് മരിച്ചത്. സംഭവത്തിൽ പ്രതി രേണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു രേണുവിന്റെ ജന്മദിനം. ആഘോഷത്തിന്റെ ഭാഗമായി ദുബായിലേക്ക് കൊണ്ടുപോകാൻ രേണു ആവശ്യപ്പെട്ടിരുന്നു എന്നാണ് വിവരം. എന്നാൽ നിഖിലിന് ഇതിന് കഴിഞ്ഞില്ല. ഇതേ തുടർന്ന് വെള്ളിയാഴ്ച രാത്രി ഇവർ തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു.
ജന്മദിനത്തിനും വിവാഹ വാർഷികത്തിനും ആശംസ നേർന്നില്ലെന്നും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയില്ലെന്നും പറഞ്ഞായിരുന്നു തർക്കം ആരംഭിച്ചത്. തർക്കം രൂക്ഷമായതോടെ രേണു നിഖിന്റെ മൂക്കിൽ ശക്തിയായി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിഖിന്റെ മൂക്കും പല്ലുകളും തകർന്നു. ഇതേ തുടർന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് നിഖിൽ മരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ പോലീസ് രേണുവിനെ അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റിൽ എത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലക്കുറ്റത്തിനാണ് രേണുവിനെതിരെ കേസ് എടുത്തിട്ടുള്ളത്.
Discussion about this post