അഹമ്മദാബാദ്: ഗുജറാത്തിൽ ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. വൽസാദ് സ്വദേശി ആസാദ് റിയാസുദ്ദീൻ അൻസാരിയ്ക്കാണ് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതിന് പുറമേ 50,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.
സമൂഹമാദ്ധ്യമം വഴി ഗണപതിയെ അധിക്ഷേപിച്ചെന്നാണ് ആസാദിനെതിരായ കേസ്. 2018ലായിരുന്നു സംഭവം. ഫേസ്ബുക്കിൽ ആസാദ് ഗണപതിയെ അവഹേളിച്ചുകൊണ്ടുള്ള ചിത്രവും കുറിപ്പും പങ്കുവയ്ക്കുകയായിരുന്നു. തെരുവ് നായയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഒന്നിച്ച് ചേർത്ത് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ ആയിരുന്നു ചിത്രം. സംഭവം സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് അഞ്ച് വർഷങ്ങൾക്കിപ്പുറം വിധി വന്നിരിക്കുന്നത്.
വിചാരണയിൽ 34 കാരനായ ആസാദ് കുറ്റക്കാരൻ ആണെന്ന് കോടതിയ്ക്ക് വ്യക്തമായി. ഇതേ തുടർന്നാണ് തടവ് ശിക്ഷ വിധിച്ചത്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയും വർഗ്ഗീയ സംഘർഷം ഉണ്ടാക്കുകയും ലക്ഷ്യമിട്ടുകൊണ്ടാണ് പ്രതിയുടെ ഫേസ്ബുക്ക് പോസ്‌റ്റെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് മൂന്ന് വർഷം തടവിന് വിധിച്ചത്. പിഴ നൽകിയില്ലെങ്കിൽ മൂന്ന് മാസം അധികമായി തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി നിർദ്ദേശിച്ചു.
Discussion about this post