കൊൽക്കത്ത : പശ്ചിമബംഗാളിൽ ചരക്ക് തീവണ്ടി ഇടിച്ച് 3 ആനകൾക്ക് ദാരുണാന്ത്യം. ബംഗാളിലെ ബുക്സ ടൈഗർ റിസർവ് വനത്തിനു സമീപമാണ് അപകടം നടന്നത്. ഒരു കുട്ടിയാനയും രണ്ടു മുതിർന്ന ആനകളും ആണ് അപകടത്തിൽ മരണപ്പെട്ടത്.
രാജഭട്ഖാവയ്ക്കും കൽചിനിക്കും ഇടയിലുള്ള ശിഖാരി ഗേറ്റിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ചരക്ക് തീവണ്ടി ആനകളെ ഇടിച്ചത്. അലിപുർദുവാറിൽ നിന്ന് സിലിഗുരിയിലേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയായിരുന്നു ഇടിച്ചത്.
ഇന്ത്യയിൽ പ്രതിവർഷം ശരാശരി 20 ആനകൾ തീവണ്ടിയിടിച്ച് മരിക്കുന്നുണ്ട് എന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത് . രാജ്യത്തെ മൊത്തം ആനകളുടെ ഏകദേശം 2 ശതമാനത്തോളം താമസിക്കുന്ന പശ്ചിമ ബംഗാളിൽ ആനകളുടെ അസ്വാഭാവിക മരണങ്ങളുടെ ഒരു പ്രധാന കാരണം തന്നെ ട്രെയിൻ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളാണ്.
ആനകൾ ട്രെയിനിടിച്ച് മരിക്കുന്നത് തടയാൻ ഐഡിഎസ് (ഐഡിഎസ് – ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം) സാങ്കേതികവിദ്യയ്ക്കായി 77 കോടി രൂപ അനുവദിച്ചതായി ഓഗസ്റ്റിൽ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പിന്നീട് ഇത്തരത്തിൽ ആനകളെയോ മറ്റോ കൂട്ടിയിടിക്കുന്ന അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാൽ തിങ്കളാഴ്ച അപകടം നടന്ന രാജഭട്ഖാവ-കൽചിനി സെക്ഷൻ ഐഡിഎസ് പരിധിയിൽ പെടുത്തിയിട്ടില്ലാത്തതിനാൽ ആണ് ഇത്തരം ഒരു അപകടം ഉണ്ടായതെന്നാണ് സൂചന.
Discussion about this post