ന്യൂഡൽഹി : വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഏഴ് പുതിയ ബില്ലുകൾ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആകെ 18 ബില്ലുകൾ ആണ് പട്ടികപ്പെടുത്തിയിട്ടുള്ളത്. ഇവയിൽ 7 എണ്ണമാണ് പുതിയ ബില്ലുകൾ. ഡിസംബർ 4 മുതൽ 22 വരെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുക.
ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരം വയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണം ഉൾപ്പെടെ 18 ബില്ലുകൾ ആണ് കേന്ദ്രം ശീതകാല സമ്മേളനത്തിനായി പട്ടികപ്പെടുത്തിയിട്ടുള്ളത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്, കശ്മീരി കുടിയേറ്റക്കാർക്കും പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും പ്രാതിനിധ്യം നൽകുന്നതിനായി ജമ്മു കശ്മീർ നിയമസഭയുടെ അംഗബലം 107 ൽ നിന്ന് 114 ആയി ഉയർത്താൻ ശ്രമിക്കുന്ന ബില്ലും കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനങ്ങളുമായി ബന്ധപ്പെട്ട ബിൽ, ജമ്മു കശ്മീരിലും പുതുച്ചേരിയിലും വനിതാ ക്വാട്ട, കേന്ദ്ര ചരക്ക് സേവന നികുതി രണ്ടാം ഭേദഗതി, ഡൽഹി നിയമങ്ങളിലെ പ്രത്യേക വ്യവസ്ഥകൾ, കേന്ദ്ര സർവകലാശാല ഭേദഗതി എന്നീ ബില്ലുകളും ഡിസംബർ നാല് മുതൽ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
Discussion about this post