ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഭീമനായ വാൾമാർട്ട് ഇറക്കുമതിയിൽ ചൈനയെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. നിലവിൽ വാൾമാർട്ടിന്റെ ഭൂരിഭാഗം ഇറക്കുമതിയും ഇന്ത്യയിൽ നിന്നുമാണ് നടത്തുന്നത്. ചെലവ് ചുരുക്കുന്നതിനും വിതരണ ശൃംഖലയുടെ വൈവിധ്യം വിപുലീകരിക്കുന്നതിനുമുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് വാൾമാർട്ട് ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്നതെന്നാണ് ഡാറ്റ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാൾമാർട്ടിന്റെ സിഇഒ ഡഗ് മക്മില്ലൺ ഈ വർഷമാദ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ ഉൽപ്പാദന വളർച്ചയെ പിന്തുണയ്ക്കുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വാൾമാർട്ടിന്റെ പ്രതിബദ്ധത മക്മില്ലൺ പ്രധാനമന്ത്രിയെ അറിയിച്ചു. വാൾമാർട്ടിന്റെ എതിരാളിയായ ആമസോൺ 2025ഓടെ ഇന്ത്യയിൽ നിന്ന് 20 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ ആയിരുന്നു വാൾമാർട്ട് സിഇഒ യുടെ ഈ പ്രഖ്യാപനം.
ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഈ റീട്ടെയിൽ ഭീമൻ അതിന്റെ യുഎസ് ഇറക്കുമതിയുടെ നാലിലൊന്നും ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. 2018 ലെ കണക്കനുസരിച്ച് ഇത് 2% മാത്രമായിരുന്നു. നിലവിൽ വൻ വർദ്ധനവ് ആണ് വാൾമാർട്ട് ഇന്ത്യയിൽ നിന്നുമുള്ള ഇറക്കുമതിയിൽ വരുത്തിയിരിക്കുന്നത്. കളിപ്പാട്ടങ്ങളും ഇലക്‌ട്രോണിക്‌സും മുതൽ സൈക്കിളുകളും ഫാർമസ്യൂട്ടിക്കൽസും വരെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ ഇറക്കുമതിയിൽ ഉൾപ്പെടുന്നുണ്ട്.
ചൈനയിൽ നിന്നുള്ള ഉയർന്ന ഇറക്കുമതിച്ചെലവിന്റെ പ്രശ്നങ്ങളും യുഎസും ചൈനയും തമ്മിലുള്ള ഉയർന്ന രാഷ്ട്രീയ തർക്കങ്ങളും ആണ് വാൾമാർട്ട് ഇറക്കുമതിയിൽ ചൈനയെ ഒഴിവാക്കി കൊണ്ടുവരാൻ കാരണമെന്ന് പറയപ്പെടുന്നു. ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വാൾമാർട്ടിന്റെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമായി ഇന്ത്യ മാറിയിരിക്കുന്നതായി വാൾമാർട്ടിന്റെ എക്‌സിക്യൂട്ടീവ് വിപി ഓഫ് സോഴ്‌സിംഗ് ആൻഡ്രിയ ആൽബ്രൈറ്റ് വ്യക്തമാക്കി.
നിലവിൽ മൂന്ന് ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങളുടെ ഇറക്കുമതിയാണ് വാൾമാർട്ട് ഇന്ത്യയിൽ നിന്നും നടത്തുന്നത്. 2027-ഓടെ ഇന്ത്യയിൽ നിന്ന് പ്രതിവർഷം 10 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രിയ ആൽബ്രൈറ്റ് അറിയിച്ചു.
Discussion about this post