പത്തനംതിട്ട: ശബരിമലയിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ച് പോലീസ്. തിക്കും തിരക്കുമുള്ള പ്രദേശങ്ങളിൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഒഴിവാക്കാനാണ് പുതിയ നടപടി. പോലീസും വിവിധ സേനാംഗങ്ങളും ഉൾപ്പടെ ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാരണ് സന്നിധാനത്തുള്ളത്. ഓരോ പ്രദേശത്തും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാവരുടെയും കുത്യമായ കണക്കുകൾ പോലീസ് ശേഖരിക്കുന്നുണ്ട്.
സ്വാമി അയ്യപ്പൻ റോഡിലും നീലിമല പാതയിലും തിരക്ക് കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മഴ പെയ്താൽ തീർത്ഥാടകർ ഓടി കയറുന്ന സ്ഥലങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ 3 മുതൽ തുടങ്ങുന്ന ദർശന സമയത്തിൽ പുലർച്ചെയാണ് ഏറ്റവും കൂടുതൽ തിരക്കുണ്ടാകാറുള്ളത്. ഈ സമയങ്ങളിൽ വലിയ നടപ്പന്തൽ പതിനെട്ടാം പടി, തിരുമുറ്റം മാളികപ്പുറം എന്നിവിടങ്ങിളിൽ തിക്കും തിരക്കുമാകും. ഈ സാഹചര്യത്തിൽ ഭക്തരെ നിയന്ത്രിച്ച് കടത്തി വിടുന്നതിന് ഏഴ് ഡിവിഷനുകളായി തിരിച്ചാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. 750 ഓളം പോലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. ഇതിന് പുറമെ കമാന്റോ, എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ സേനകളുമുണ്ട്. 72 ക്യാമറകളാണ് സ്ഥലത്ത് ക്രമീകരിച്ചിട്ടുള്ളത്. ഇതിലെ ദൃശ്യങ്ങൾ തത്സമയം കൺട്രോൾ റൂമിൽ നിരീക്ഷിക്കും.
ശബരിമല സന്നിധാനം ശുചിയാക്കി സൂക്ഷിക്കുന്നതിനായി 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാണ്.
Discussion about this post