ന്യൂഡൽഹി : കേന്ദ്രസർക്കാർ ഉറപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ എല്ലാ ആനുകൂല്യങ്ങളും ഉദ്ദേശിച്ച ഗുണഭോക്താക്കളിൽ തന്നെ എത്തിച്ചേരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ നയങ്ങൾ എംപിമാർക്ക് പോസ്റ്റർ അടിച്ചെടുക്കാനുള്ളതല്ലെന്നും ചെലവഴിക്കുന്ന ഓരോ രൂപയും താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വീക്ഷിത് ഭാരത് സങ്കല്പ യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്രമോദിയുടെ ഈ പരാമർശങ്ങൾ.
വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടിയ ഗുണഭോക്താക്കളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും അറിയാനും കൂടുതൽ ഗുണഭോക്താക്കളെ പദ്ധതികളിൽ പങ്കു ചേർക്കുന്നതിനുമായാണ് വീക്ഷിത് ഭാരത് സങ്കല്പ യാത്ര ഒരുക്കിയിട്ടുള്ളത്. വികസനത്തിനായി മോദി നൽകുന്ന ഗ്യാരണ്ടി ആണ് ഇതെന്നും ഈ യാത്ര എല്ലാ ഗ്രാമങ്ങളിലേക്കും എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
മോദി ഗ്യാരണ്ടിയിൽ ജനങ്ങൾ ഇത്രയേറെ വിശ്വസിക്കുന്നതിൽ വളരെ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജനങ്ങൾക്ക് നൽകിയ എല്ലാ ഉറപ്പുകളും നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം പതിനായിരത്തിൽ നിന്ന് 25,000 ആക്കി ഉയർത്താനുള്ള പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. കാർഷിക ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് സ്ത്രീകളെ പരിശീലിപ്പിക്കുന്ന മഹിളാ കിസാൻ ഡ്രോൺ കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു.
മുൻ സർക്കാരുകൾ ജനങ്ങളുടെ രക്ഷാകർത്താക്കൾ ആണെന്ന് സ്വയം കരുതിയിരുന്നവരായിരുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ തങ്ങളുടെ സർക്കാർ ജനങ്ങളെ ദൈവമായി കാണുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. അധികാരബോധം അല്ല മറിച്ച് സേവന ബോധമാണ് തന്റെ സർക്കാരിന് ഉള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post