ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന്റെ തുടർഭരണമെന്ന സ്വപ്‌നം അസ്ഥാനത്തെന്ന് തെളിയിച്ച് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. വിവിധ ഏജൻസികൾ നടത്തിയ സർവ്വേയിൽ സംസ്ഥാനത്ത് ബിജെപി തരംഗം ഉണ്ടെന്നാണ് വ്യക്തമാകുന്നത്.
ടൈംസ് നൗ നടത്തിയ സർവ്വേയിൽ രാജസ്ഥാനിൽ ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 200 മണ്ഡലങ്ങളിൽ 115 ഇടത്ത് ബിജെപിയും 65 ഇടത്ത് കോൺഗ്രസും സീറ്റുകൾ നേടും. 200 സീറ്റുകളിൽ 199 ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 74.54 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത് ബിജെപിയ്ക്ക് ഫലം ചെയ്യുന്നുവന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. ആദ്യഘട്ട സർവ്വേഫലങ്ങളും ബിജെപിയ്ക്ക് മുൻതൂക്കം നൽകിയ കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷം കൂടുമ്പോൾ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുന്നത് ആവർത്തിക്കുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോൾ ചൂണ്ടിക്കാണിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യ എക്‌സിറ്റ് പോളിൽ ബിജെപി 111 സീറ്റോടെ അധികാരത്തിലേറുമ്പോൾ കോൺഗ്രസ് 68 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നാണ് വ്യക്തമാക്കുന്നത്.
സിഎൻഎന്നിന്റെ എക്‌സിറ്റ് പോളിൽ 111 സീറ്റോടെ ബിജെപി അധികാരത്തിലേറുമെന്നും കോൺഗ്രസിന് 74 ഉം മറ്റ് പാർട്ടികൾക്ക് 24 ഉം സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.
Discussion about this post