ശ്രീനഗർ: വർഗ്ഗീയതയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ തീരുമാനിച്ച് ജമ്മു കശ്മീർ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തുമെന്ന് ഡിജിപി ആർആർ സൈ്വയ്ൻ പറഞ്ഞു. കഴിഞ്ഞ ദിവസം മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള സന്ദേശം പങ്കുവച്ചതിന് വിദ്യാർത്ഥിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമൂഹത്തിൽ ഭിന്നത വളർത്തുകയും മതസൗഹാർദ്ദത്തെ ബാധിക്കുകയും ചെയ്യുന്ന കാര്യങ്ങളെ ഒരിക്കലും വച്ചുപൊറുപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ വിഘടനവാദം, ഭീകരവാദം, വർഗ്ഗീയത എന്നിവ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും. സിആർപിസിയിലെ 144ാം വകുപ്പിന് കീഴിൽ പുതിയ നിയമം ഇതിനായി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശവിരുദ്ധ ശക്തികളുടെ വലയിൽ ആരും പ്രത്യേകിച്ച് യുവാക്കൾ അകപ്പെടരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം മുതലെടുത്ത് കശ്മീരിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ഇക്കൂട്ടർ ശ്രമിക്കും. ഇവരുടെ വലയിൽ വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post