ജാർഖണ്ഡ്: ജാർഖണ്ഡ്: രാജ്യത്തിന്റെ ഉയർച്ചയിൽ അതിർത്തി സുരക്ഷയുടെ പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തികൾ സുരക്ഷിതമല്ലെങ്കിൽ രാജ്യത്ത് ഒരിക്കലും വികസനം സാധ്യമാകില്ല. തങ്ങളുടെ ത്യാഗം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും സൈന്യം അതിർത്തി കാക്കുന്നത് കൊണ്ടാണ് ജി 20 ഉച്ചകോടിയും ചന്ദ്രയാൻ -3 ദൗത്യവും ഉൾപ്പെടെയുള്ള ഇന്ത്യയുടെ നിരവധി മുന്നേറ്റങ്ങളുണ്ടായത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ മുന്നേറ്റത്തിന്റെ ആണിക്കല്ലാണ് ബിഎസ്എഫെന്നും അമിതാഷാ വ്യക്തമാക്കി. ബിഎസ്എഫിന്റെ 59-ാം സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അതിർത്തികൾ സുരക്ഷിതമല്ലെങ്കിൽ ഒരു രാജ്യത്തിന് ഒരിക്കലും വികസനം കൈവരിക്കാനാവില്ല. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം എല്ലാ മേഖലകളിലും പുരോഗതി പ്രാപിച്ചിട്ടുണ്ട്. ജി 20 യും ചന്ദ്രയാൻ -3 ന്റെ വിജയവുമെല്ലാം ആണ് ഇതിന് കാരണം. എന്നാൽ, ഇതെല്ലാം സാധ്യമായത് നിങ്ങളുടെ ത്യാഗത്തിന്റെ ഫലമായി നമ്മുടെ അതിർത്തികൾ സുരക്ഷിതമായി നിലനിർത്തിയതിനാലാണ്. ഈ രാജ്യത്തിന്റെ വികസനത്തിന്റെ വേരുകളാണ് ബിഎസ്എഫ്’- അമിത് ഷാ പറഞ്ഞു.
എല്ലാ ബിഎസ്എഫ് സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ഷാ തന്റെ ആശംസകൾ അറിയിച്ചു. അവരുടെ സേവനത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ബിഎസ്‌എഫിൽ തന്റെ അഗാധമായ വിശ്വാസവും അഭിമാനവും പ്രകടിപ്പിച്ച ഷാ, ബിഎസ്‌എഫ് അതിർത്തി സംരക്ഷിക്കുമ്പോൾ താൻ അനുഭവിക്കുന്ന സമാധാനത്തെക്കുറിച്ചും പങ്ക് വച്ചു.
അതേസമയം, ബിഎസ്‌എഫ് 59-ാമത് സ്ഥാപക ദിന ചടങ്ങിൽ സംസാരിച്ച ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ സേനയുടെ കഴിഞ്ഞ വർഷത്തെ സുപ്രധാന നേട്ടങ്ങൾ എടുത്തുപറഞ്ഞു. അതിർത്തി കടന്നുള്ള വെടിവയ്പ്പ് സംഭവങ്ങളെ കുറിച്ചും ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാരെ ഇല്ലാതാക്കിയതിനെ കുറിച്ചും നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞതിനെ കുറിച്ചും അദ്ദേഹം അഭിമാനത്തോടെ വിവരിച്ചു.
അതിർത്തി കടന്നുള്ള വെടിവയ്പ്പിന്റെ സമീപകാല സംഭവങ്ങളിൽ, ശത്രുവിന് തക്ക മറുപടിയാണ് ബിഎസ്എഫ് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബിഎസ്എഫ് പാകിസ്ഥാനിൽ നിന്ന് വന്ന 90 ഡ്രോണുകൾ തടഞ്ഞ് 1000 കിലോയോളം ഹെറോയിൻ പിടിച്ചെടുത്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 20 കിലോയിലധികം നിരോധിത കള്ളക്കടത്ത് പിടികൂടി. 150 കിലോയിലധികം സ്വർണവും കണ്ടെടുത്തതായി നിതിൻ അഗർവാൾ പറഞ്ഞു.
Discussion about this post