ദുബായി/ ന്യൂഡൽഹി: ലോക കാലാവസ്ഥാ ഉച്ചകോടിയ്ക്കായി (കോപ് ) ആതിഥേയത്വം വഹിക്കാൻ ഇന്ത്യയുടെ സന്നദ്ധത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2028 ലെ 33ാമത് കോപ് ഉച്ചകോടി ഇന്ത്യയിൽ സംഘടിപ്പിക്കാനാണ് പ്രധാനമന്ത്രി സന്നദ്ധത അറിയിച്ചത്.
വരും നാളുകളിൽ ഉണ്ടായേക്കാവുന്ന കാലാവസ്ഥാമാറ്റങ്ങളും അതുണ്ടാക്കാവുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 2030 ആകുമ്പോഴേയ്ക്കും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ 45 ശതമാനമായി കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ലോകനേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. നോൺ – ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം 50 ശതമാനം വർദ്ധിപ്പിക്കും. 2070 ആകുമ്പോഴേയ്ക്കും നെറ്റ് സീറോയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കും. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുൾപ്പെടെ ചില ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ നേതൃത്വത്തിലാണ് കോപ് (കോൺഫറൻസ് ഓഫ് പാർട്ടീസ്) ഉച്ചകോടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച ഉച്ചകോടി ഡിസംബർ 12 വരെ ദുബായിൽ തുടരും.
Discussion about this post