.ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്യുന്ന ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ച പാർലമെന്റിന്റെ അധോസഭയിൽ അവതരിപ്പിക്കും.ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ വിനോദ് കുമാർ സോങ്കർ ആയിരിക്കും പാനലിന്റെ ആദ്യ റിപ്പോർട്ട് സഭയിൽ സമർപ്പിക്കുന്നത്.
വ്യവസായി ദർശൻ ഹിരാനന്ദാനിക്കു വേണ്ടി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ “നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ സ്വീകരിച്ചുവെന്നാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ ഉയർന്ന ആരോപണം. നവംബർ 25 ന്, അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാൻ, ലോക്പാലിന്റെ നിർദ്ദേശ പ്രകാരം മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തിരുന്നു.
നവംബർ 9 ന് ചേർന്ന യോഗത്തിൽ, പണം വാങ്ങി ലോകസഭയിൽ ചോദ്യങ്ങൾ ചോദിച്ചു എന്ന ആരോപണത്തിൽ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കമ്മിറ്റി അംഗീകരിച്ചിരുന്നു.
നേരത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് എംപി പ്രണീത് കൗർ ഉൾപ്പെടെ ആറ് അംഗങ്ങൾ റിപ്പോർട്ടിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ പ്രതിപക്ഷ പാർട്ടികളുടെ പാനലിലെ നാല് അംഗങ്ങൾ വിയോജനക്കുറിപ്പ് സമർപ്പിച്ചു
സമിതിയുടെ ശുപാർശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താൽ മാത്രമേ മൊയ്ത്രയെ പദവിയിൽ നിന്ന് പുറത്താക്കാൻ സാധിക്കുകയുള്ളൂ. ഡിസംബർ നാലിന് തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 22 വരെ തുടരും.
Discussion about this post