ഭോപ്പാൽ : ജ്യോതിരാദിത്യ സിന്ധ്യയെ വിശ്വാസവഞ്ചകൻ എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിംഗ്. മധ്യപ്രദേശിൽ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ദിഗ്‌വിജയ സിംഗ് സിന്ധ്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം നേതാക്കളുടെ ഭാഗത്തുനിന്നും നിരന്തരമായി സിന്ധ്യയ്ക്കെതിരെ അധിക്ഷേപങ്ങൾ നടക്കുകയാണ്.
ജ്യോതിരാദിത്യ സിന്ധ്യ വിശ്വാസ വഞ്ചകൻ ആണെന്നും ഇപ്പോൾ കൂടെയില്ലാത്തതിനാൽ തിരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കയില്ലെന്നും ദിഗ്‌വിജയ സിംഗ് പരിഹസിച്ചു. മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ താഴെയിറക്കി അധികാരത്തിൽ തിരിച്ചെത്തുമെന്ന് കോൺഗ്രസിന് ആത്മവിശ്വാസമുണ്ടെന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ദിഗ്‌വിജയ സിംഗ് വ്യക്തമാക്കി.
2020 മാർച്ചിലാണ് മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുന്നത്. സിന്ധ്യയുടെ കൂറുമാറ്റം ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് സർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ചു. ഇതോടെ സംസ്ഥാനത്തെ കോൺഗ്രസിന്റെ ഏറ്റവും വലിയ ശത്രു സിന്ധ്യ ആയി മാറി. പ്രിയങ്ക ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ പോലും പല സന്ദർഭങ്ങളിലും സിന്ധ്യയെ രൂക്ഷമായ ഭാഷയിലാണ് കുറ്റപ്പെടുത്താറുള്ളത്.
Discussion about this post