ജയ്പൂർ; രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാപാർട്ടി അധികാരത്തിലേക്കെത്തുമ്പോൾ എല്ലാ കണ്ണുകളും ഉടക്കിയത് ഒരു യുവാവിലേക്കാണ്. മഹന്ത് ബാലക് നാഥ് എന്ന 39 കാരനിലേക്ക്. കാഷായ വസ്ത്രധാരിയായ ഇദ്ദേഹത്തെ രാജസ്ഥാനിലെ യോഗി എന്നാണ് രാഷ്ട്രീയ എതിരാളികൾ പോലും വിശേഷിപ്പിക്കുന്നത്. രാജഭൂമിയിലെ നേതൃസ്ഥാനം വഹിക്കാൻ മഹന്തിനെയും ബിജെപി കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിൽ ഉദിച്ചുയരുന്ന ഈ യുവനക്ഷത്രം ആരാണെന്ന് നോക്കാം
നിലവിൽ ആൾവാറിലെ എംപിയാണ് ബാലക് നാഥ്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ തിജാറിൽ കോൺഗ്രസ് ഇമ്രാൻ ഖാൻ എന്ന വ്യവസായിയെ നിർത്തിയപ്പോൾ മണ്ഡലം പിടിക്കാൻ കൃത്യമായ ദീർഘവീക്ഷണത്തോടെ ബിജെപി നിയോഗിച്ചത് ബാലക് നാഥിനെയായിരുന്നു.
ബുൾഡോസറിൽ സാക്ഷാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പത്രിക നൽകാൻ എത്തിയതോടെ ബാലക് നാഥ് തന്റെ വിജയത്തിലേക്കുള്ള ആദ്യ കടമ്പ കടന്നുകഴിഞ്ഞിരുന്നു. തിജാരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെതിരെയുള്ള മത്സരത്തെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം എന്നാണ് ബാലക് നാഥ് വിശേഷിപ്പിച്ചത്. മണ്ഡലത്തിൽ പ്രചരണത്തിന് എത്തിയ യോഗി, ബാലക് നാഥിനെ തിജാരയുടെ നക്ഷത്രം ആക്കണമെന്നാണ് ജനങ്ങളോട് അഭ്യർത്ഥിച്ചത്. യോഗിയുടെ അഭ്യർത്ഥന ശിരസ്സാ വഹിച്ച തിജാരയിലെ ജനങ്ങൾ ബാലക് നാഥിനെ തങ്ങളുടെ മണ്ഡലത്തിൻ്റെ നാഥനായി തിരഞ്ഞെടുത്തു കഴിഞ്ഞു.
റോഹ്തക്കിലെ മസ്ത്‌നാഥ് മഠത്തിൽ നിന്നുള്ള എട്ടാമത്തെ മഹന്താണ് ബാലക് നാഥ്. 1984ൽ ബെഹ്റോദിലെ ഒരു ഗ്രാമത്തിൽ യാദവ കുടുംബത്തിൽ ജനിച്ച ബാലക് നാഥ് മാതാപിതാക്കളുടെ ഏക മകനാണ്. വെറും ആറ് വയസ്സായപ്പോൾ ബാലക് നാഥിനെ സന്യാസ ജീവിതത്തിനായി മഹന്ത് ഖേതനാഥിലേക്ക് അയച്ചു. പിന്നീട് അദ്ദേഹം മഹന്ത് വന്ദ് നാഥിന്റെ ശിഷ്യനായി, അദ്ദേഹത്തെ ബാലക് നാഥ് എന്ന് നാമകരണം ചെയ്യുകയും 2016 ൽ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തു. നിലവിൽ, ബാബ മസ്ത്നാഥ് മഠത്തിന്റെ മഠാധിപതിയായ അദ്ദേഹം ഹരിയാനയിലെ റോഹ്തക്കിലുള്ള ബാബ മസ്ത്നാഥ് സർവകലാശാലയിൽ ചാൻസലറാണ്.
Discussion about this post